പെരുമഴ പെയ്തു കുതിർന്ന മണ്ണിലൂടെ അയാൾ തിരികെ നടന്നു... വേഷവും ചമയവും അഴിച്ച മനസ്സുമായി. നിമിഷങ്ങൾക്കു മുൻപുവരെ താൻ മന്നൻപുറത്തു കാവിൽ കെട്ടിയാടിയ ‘നടയിൽ ഭഗവതി’യായിരുന്നു. ഇപ്പോൾ ഇതാ മനുഷ്യൻ എന്ന യാഥാർഥ്യത്തിലേക്കു വീണ്ടും തിരികെ.
തെയ്യങ്ങൾ ഓരോ ഉത്തരമലബാറുകാരന്റെയും ശ്വാസം തുളുമ്പുന്ന കലയാണ്. തലേന്നു വരെ ചേർന്നുനടന്നിരുന്ന ഉറ്റവരും സുഹൃത്തുക്കളും പോലും തെയ്യാട്ടത്തിന്റെയന്നു തെയ്യക്കാരനു ഭക്തശതങ്ങളിൽ ഒരാൾ മാത്രം. മണിക്കൂറുകളുടെ പകർന്നാട്ടം കഴിഞ്ഞു വേഷം അഴിക്കുമ്പോഴും ആ മനസ്സ് കലങ്ങുന്നുണ്ടാവും.
വ്രതാനുഷ്ഠാനകാലം മുതൽ തെയ്യം കഴിയുന്നതു വരെയുള്ള കോലധാരിയുടെ യാത്ര പള്ളിക്കര പ്രസാദ് കർണമൂർത്തിയെന്ന തെയ്യം കലാകാരനിലൂടെ...