വംശീയവിദ്വേഷം; യുഎസിൽ മുസ്‌ലിം പെൺകുട്ടിയെ കൊലപ്പെടുത്തി

നബ്ര ഹുസൈൻ, ഡാർവിൻ മാർട്ടിനെസ് ടോറസ്.

വാഷിങ്ടൻ∙ യുഎസ് സംസ്ഥാനമായ വെർജീനിയയിൽ പള്ളിയിൽനിന്നു മടങ്ങുകയായിരുന്ന മുസ്‌ലിം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു യുവാവ് അറസ്റ്റിൽ. ഞായറാഴ്ച അതിരാവിലെ പള്ളിക്കു സമീപമുള്ള റസ്റ്ററന്റിൽനിന്നു റമസാൻ വ്രതത്തിന്റെ ഭാഗമായ ഇടയത്താഴം കഴിഞ്ഞു നബ്ര ഹുസൈൻ(17) കൂട്ടുകാരികൾക്കൊപ്പം മടങ്ങുമ്പോഴാണു കാറിലെത്തിയ യുവാവ് ആക്രമിച്ചത്.

ഭയന്നുപോയ കുട്ടികൾ അടുത്ത പള്ളിയിൽ അഭയം തേടിയെങ്കിലും നബ്ര ഹുസൈനെ കാണാതാകുകയായിരുന്നു. പള്ളി അധികൃതർ വിവരമറിയിച്ചതോടെ പൊലീസ് വ്യാപക തിരച്ചിൽ നടത്തിയതിനെ തുടർന്നാണു പെൺകുട്ടിയുടെ മൃതദേഹം പ്രദേശത്തെ കുളത്തിൽനിന്നു കണ്ടെത്തിയത്.

സംഭവസ്ഥലത്തുനിന്നു ബേസ്ബോൾ ബാറ്റും കണ്ടെടുത്തു. തുടർന്നാണു ഡാർവിൻ മാർട്ടിനസ് ടോറസ് (22) എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. വംശീയവിദ്വേഷം മൂലമുള്ള കൊലയ്ക്കാണു പൊലീസ് കേസെടുത്തിരിക്കുന്നത്.