രാജകുടുംബത്തിന്റെ ചെലവുകൾ ഉയർന്നു; ബ്രിട്ടിഷ് രാജ്ഞിക്ക് ശമ്പളം 8 % കൂട്ടി

ലണ്ടൻ∙ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ശമ്പളം ഈ വർഷം എട്ടുശതമാനം വർധിക്കും. 60 ലക്ഷം പൗണ്ടാണ് (ഏകദേശം 49.80 കോടി രൂപ) ഇതിന് അധികം വേണ്ടിവരിക. കഴിഞ്ഞവർഷത്തെ രാജ്ഞിയുടെ ആകെ ഔദ്യോഗിക ചെലവുകൾ 20 ലക്ഷം പൗണ്ട് വർധിച്ച് ഏകദേശം 4.2 കോടി പൗണ്ടിലെത്തി (ഏകദേശം 348.60 കോടി രൂപ) 

91 വയസുള്ള ബ്രിട്ടിഷ് രാജ്ഞിയുടെ ഉടമസ്ഥതയിലുളള ക്രൗൺ എസ്റ്റേറ്റിന്റെ വരുമാനത്തിൽ 2.4 കോടി പൗണ്ടിന്റെ വർധന ഉണ്ടായതായും ഒടുവിലത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.

രാജ്ഞിയുടെയും രാജകുടുംബത്തിന്റെയും യാത്രാച്ചെലവുകൾ കഴിഞ്ഞവർഷം 45 ലക്ഷം പൗണ്ടാണ്. ഇതിലും തലേവർഷത്തെക്കാൾ അഞ്ചുലക്ഷം പൗണ്ട് ചെലവ് കൂടി. ഇക്കാരണത്താലാണ് ഈ വർഷം രാജ്ഞിയുടെയും രാജകുടുംബത്തിന്റെയും ശമ്പളനിരക്കുകൾ വർധിപ്പിക്കാൻ തീരുമാനമായത്. രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ക്രൗൺ എസ്റ്റേറ്റിന്റെ വരുമാനത്തിൽനിന്നാണു രാജകുടുംബത്തിന്റെ ചെലവുകൾക്കു പണം കണ്ടെത്തുന്നത്.