ആണവ ബട്ടൺ എപ്പോഴും എന്റെ മേശപ്പുറത്തുണ്ട്: യുഎസിന് കിം ജോങ് ഉന്നിന്റെ ഭീഷണി

പ്യോങ്യാങ് ∙ ആണവ ബട്ടൺ എപ്പോഴും തന്റെ മേശപ്പുറത്തുണ്ടെന്നും ഇതു ഭീഷണിയല്ല, യാഥാ‍ർഥ്യമാണെന്ന് യുഎസ് തിരിച്ചറിയണമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ബാലിസ്റ്റിക് മിസൈലുകളും ആണവ പോർമുനകളും ഈ വർഷം ആവശ്യം പോലെ നിർമിക്കുമെന്നും പുതുവർഷ സന്ദേശത്തിൽ കിം ഭീഷണി മുഴക്കി. ലോകത്തിന്റെ ആശങ്കകളെ തെല്ലും വകവയ്ക്കുകയില്ലെന്നും അണ്വായുധ പദ്ധതി തുടരുമെന്നും വ്യക്തമാക്കുന്നതായിരുന്നു കിമ്മിന്റെ ടെലിവിഷൻ സന്ദേശം.

‘യുഎസിൽ നിന്നുള്ള ഏതു തരം ആണവഭീഷണിയെയും നേരിടാനും അവർ തീ കൊണ്ടു കളിക്കുന്നതു തടയാനും ഉത്തര കൊറിയയ്ക്കു ശേഷിയുണ്ട്. എന്നാൽ സമാധാനം ആഗ്രഹിക്കുന്ന, ഉത്തരവാദിത്തമുള്ള ആണവശക്തിയാണ് ഉത്തര കൊറിയ – കിം പറഞ്ഞു. കൊറിയൻ ഉപഭൂഖണ്ഡത്തിലെ സൈനിക സംഘർഷം ഒഴിവാക്കാൻ ദക്ഷിണ കൊറിയയ്ക്കൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയാറാണ്. ദക്ഷിണ കൊറിയയിൽ നടക്കുന്ന ശൈത്യകാല ഒളിംപിക്സിന് ഉത്തര കൊറിയൻ സംഘത്തെ അയയ്ക്കുന്നത് പരിഗണിക്കും. രാജ്യത്തിന്റെ അഭിമാനം കാണിക്കാനുള്ള വലിയ അവസരമാണ് ഒളിംപിക്സിലെ പങ്കാളിത്തം. ഒളിംപിക്സ് വൻ വിജയമാകട്ടെ എന്നാശംസിക്കുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ ഇരു കൊറിയയിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ ഉടൻ യോഗം ചേരണമെന്നും കിം ആവശ്യപ്പെട്ടു.

ഒളിംപിക്സിൽ പങ്കെടുക്കുമെന്ന കിമ്മിന്റെ പ്രഖ്യാപനത്തെ ദക്ഷിണ കൊറിയ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെങ്കിൽ ഉത്തര കൊറിയയുമായി ഏതു സമയത്തും എവിടെ വച്ചും ചർച്ച നടത്താൻ തയാറാണെന്നു പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു. കിമ്മിന്റെ പുതുവർഷ സന്ദേശത്തോടു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാര്യമായി പ്രതികരിച്ചില്ല. ‘നോക്കട്ടെ’ എന്നു മാത്രമായിരുന്നു പുതുവർഷ ആഘോഷത്തിനിടെ ട്രംപിന്റെ പ്രതികരണം.