ബംഗ്ലദേശിൽ അഭയം തേടിയ റോഹിൻഗ്യകൾ 10 ലക്ഷത്തിലേറെ

കോക്സസ് ബസാർ∙ ബംഗ്ലദേശിൽ അഭയാർഥികളായുള്ളതു 10,04,742 രോഹിൻഗ്യകളെന്നു പുതിയ കണക്ക്. മുൻപു കണക്കാക്കിയതിനെക്കാൾ ഏറെക്കൂടുതലാണിത്. ബംഗ്ലദേശ് സൈനിക അധികൃതർ നടത്തിയ റജിസ്ട്രേഷൻ പദ്ധതിയിലൂടെയാണ് അഭയാർഥി സമൂഹത്തിന്റെ യഥാർഥ ചിത്രം ലഭിച്ചത്. അടുത്തയാഴ്ച മുതൽ ഇവരെ മ്യാൻമറിലേക്കു മടക്കി അയയ്ക്കാൻ തുടങ്ങും.

രണ്ടു വർഷത്തിനുള്ളിൽ മുഴുവൻ അഭയാർഥികളെയും മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനാണു നീക്കം. ഇതിനായി മ്യാൻമറുമായി ബംഗ്ലദേശ് ചൊവ്വാഴ്ച പ്രാഥമിക കരാർ ഒപ്പിട്ടു. 2016നു ശേഷമെത്തിയവരെയാണു തിരിച്ചുവിടുക. കഴിഞ്ഞവർഷം ഓഗസ്റ്റ് 25നു ശേഷം 6.55 ലക്ഷത്തിലേറെ അഭയാർഥികൾ ബംഗ്ലദേശിൽ എത്തിയിട്ടുണ്ടെന്നാണു കരുതുന്നത്.

മാനഭംഗത്തിന്റെയും കൊലപാതകങ്ങളുടെയും ക്രൂരപീഡനങ്ങളുടെയും ഓർമ അഭയാർഥികളുടെ മനസ്സിൽ അണയാതെ നിൽക്കുമ്പോൾ അവരെ മടക്കി അയയ്ക്കുന്നതു ശരിയല്ലെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ പ്രസ്താവിച്ചു.