നുണ, വഞ്ചന: ട്രംപിന്റെ നിലപാട് ശരിവച്ച് വൈറ്റ് ഹൗസ്

വാഷിങ്ടൻ ∙ പാക്കിസ്ഥാനു നൽകിവരുന്ന സൈനിക സഹായം തടഞ്ഞുവച്ച നടപടി ഭീകരർക്കു സുരക്ഷിത താവളം ഒരുക്കുന്ന പാക്കിസ്ഥാനെ പുനർചിന്തനത്തിനു പ്രേരിപ്പിക്കുന്നതാണെന്നു യുഎസ്. ഭീകരരോടു സ്വീകരിച്ചുവരുന്ന മൃദുസമീപനം മാറ്റാൻ നടപടി ഉപകരിക്കുമെന്നാണു യുഎസിന്റെ വിശ്വാസം.

കഴിഞ്ഞ 15 വർഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നൽകിയിട്ടും പാക്കിസ്ഥാനിൽനിന്നു യുഎസിനു തിരികെ ലഭിച്ചതു നുണയും വഞ്ചനയുമായിരുന്നു എന്ന ട്രംപിന്റെ ആരോപണം വൈറ്റ് ഹൗസ് വക്താവ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് ശരിവച്ചു. താലിബാൻ, ഹഖാനി നെറ്റ്‌വർക് എന്നീ ഭീകരസംഘടനകൾക്കു താവളമൊരുക്കുന്നതിന്റെ പേരിൽ പാക്കിസ്ഥാനുള്ള സഹായങ്ങൾ നിർത്തലാക്കുമെന്നു ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ, പല ഇനങ്ങളിലായി 200 കോടി ഡോളർ നൽകുന്നതു യുഎസ് മരവിപ്പിച്ചിരുന്നു.