ട്രംപിനു സൈനികപരേഡ് വേണം; ചെലവ് മൂന്നു കോടി ഡോളർ

വാഷിങ്ടൻ∙ ലോകത്തിനു മുന്നിൽ യുഎസിന്റെ സൈനികബലം കാട്ടാനായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് വാഷിങ്ടനിൽ നടത്താനാഗ്രഹിക്കുന്ന സൈനിക പരേഡിനു കുറഞ്ഞതു മൂന്നു കോടി ഡോളർ (195 കോടി ഇന്ത്യൻ രൂപ) ചെലവാകുമെന്നു വൈറ്റ്‌ഹൗസ് ബജറ്റ് മേധാവി മിക്ക് മൾവനെ. 2019ലെ സാമ്പത്തികച്ചെലവുകളിൽ പ്രത്യേക ഇനമായി പരാമർശിച്ചിട്ടില്ലാത്ത സൈനിക പരേഡിനെക്കുറിച്ച് കോൺഗ്രസ് സമിതിക്കു മുന്നിൽ ഹാജരായി മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സവിശേഷ സാഹചര്യങ്ങളിലൊഴിച്ച് യുഎസ് സൈനിക പരേഡുകൾ നടത്താറില്ല. 1991 ജൂണിൽ, ഗൾഫ് യുദ്ധവിജയം ആഘോഷിക്കാനാണ് അവസാനമായി സൈനികപരേഡ് നടത്തിയത്. രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇത്തരത്തിൽ പരേഡുണ്ടായിരുന്നു.

2017 ൽ ട്രംപ് ഫ്രാൻസ് സന്ദർശിച്ചപ്പോൾ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്കൊപ്പം അവിടത്തെ സൈനികപരേഡ് വീക്ഷിച്ചിരുന്നു. പാരിസിലെ ഷാൻസ് എലീസെയിൽ ഫ്രഞ്ച് പടയുടെ ഉശിരൻ മാർച്ച് കണ്ടതോടെയാണു ട്രംപിന് യുഎസിലും സമാനമായ പരേഡ് നടത്താൻ മോഹമുദിച്ചത്.