ഇമ്രാൻ ഖാന് മൂന്നാം വിവാഹം; വധു ആധ്യാത്മിക പ്രഭാഷക

ഇമ്രാൻ ഖാന്റെ വിവാഹ ചടങ്ങിൽ നിന്ന്.

ലഹോർ∙ പാക്ക് ക്രിക്കറ്റ് ടീം മുൻ ക്യാപ്ടനും പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവുമായ ഇമ്രാൻ ഖാന് വിവാഹമംഗളം, മൂന്നാം തവണ! അഞ്ചു മക്കളുടെ മാതാവും ആധ്യാത്മിക പ്രഭാഷകയുമായ ബുഷറ മനേകയാണ് അറുപത്തിയഞ്ചുകാരനായ ഇമ്രാന്റെ മൂന്നാമത്തെ വധു.

ലഹോറിൽ ലളിതമായ രീതിയിലാണ് നിക്കാഹ് നടന്നതെന്ന് ഇമ്രാന്റെ പാർട്ടിയായ തെഹ്‍രീകെ ഇൻസാഫ് വക്താവ് ഫവാദ് ചൗധരി അറിയിച്ചു. ആധ്യാത്മിക ഉപദേശങ്ങൾ തേടി ഒരു വർഷം മുൻപാണ് ഇമ്രാൻ ബുഷറയെ സന്ദർശിച്ചുതുടങ്ങിയത്. ഇമ്രാന്റെ പാർട്ടിയെക്കുറിച്ചു ബുഷറ നടത്തിയ ചില പ്രവചനങ്ങൾ ഫലിച്ചതോടെ ഇരുവരും കൂടുതൽ അടുത്തു.

തുടർന്ന് ഭർത്താവ് കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാർ ഫരീദ് മനേകയിൽനിന്നു വിവാഹമോചനം നേടുകയായിരുന്നു ബുഷറ. ‘അവരുടെയത്ര ആധ്യാത്മിക തേജസ്സുള്ള ആരെയും എനിക്കറിയില്ല. ഭർത്താവുമായി അവർ പിരിഞ്ഞ ശേഷമാണു ഞാൻ വിവാഹാഭ്യർഥന നടത്തിയത്’ – ഇമ്രാൻ പറഞ്ഞു.

ഇമ്രാന്റെ മുൻ ഭാര്യമാർ:

∙ ജമീമ ഗോൾഡ്സ്മിത്ത്: ബ്രിട്ടനിലെ ഏറ്റവും ധനികരുടെ പട്ടികയിലുള്ള സർ ജയിംസ് ഗോൾഡ് സ്മിത്തിക്കിന്റെ മകൾ. 1995 ൽ പാരിസിൽ വിവാഹം. 2004ൽ വിവാഹമോചനം. രണ്ടു മക്കൾ: സുലൈമാൻ ഈസ (22), കാസിം (19). മക്കൾ അമ്മയോടൊപ്പം ലണ്ടനിൽ. അവധിക്കാലത്ത് പിതാവിനെ കാണാൻ പാക്കിസ്ഥാനിലെത്തും.

∙ റെഹം ഖാൻ: പാക്ക് ടെലിവിഷൻ അവതാരകയും പത്രപ്രവർത്തകയും. 2015 ജനുവരിയിൽ വിവാഹം. ഒക്ടോബറിൽ വിവാഹമോചനം.