സൊമാലിയയിൽ ഇരട്ട സ്ഫോടനം; 45 മരണം

സൊമാലിയയിൽ സ്ഫോടനത്തിൽ തകർന്ന കാറുകൾ.

മൊഗാദിഷു ∙ സൊമാലിയയുടെ തലസ്ഥാനത്തുണ്ടായ ഇരട്ട കാർ ബോംബ് ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടു. ആദ്യത്തെ സ്ഫോടനവും തുടർന്നുണ്ടായ വെടിവയ്പും സർക്കാർ ആസ്ഥാനത്തിനു സമീപമുള്ള സുരക്ഷാ പരിശോധനാ മേഖലയിലായിരുന്നു. രണ്ടാമത്തെ സ്ഫോടനം ഒരു ഹോട്ടലിലായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഷബാബ് ഭീകരർ ഏറ്റെടുത്തു.

സ്ഫോടക വസ്തുക്കൾ നിറച്ച ആദ്യ വാഹനത്തിലെ ഭീകരരുടെ ലക്ഷ്യം പ്രസിഡന്റിന്റെ കൊട്ടാരമായിരുന്നുവെന്നും ചെക്പോസ്റ്റിൽ സേന അതു തകർത്തുവെന്നും അധികൃതർ പറഞ്ഞു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടു. രാജ്യാന്തര പിന്തുണയോടെ പ്രവർത്തിക്കുന്ന സൊമാലിയയിലെ സർക്കാരിനെ മറിച്ചിടുകയാണ് ഷബാബ് ഭീകരരുടെ ലക്ഷ്യം. ഒക്ടോബറിൽ അവർ നടത്തിയ ബോംബ് ആക്രമണത്തിൽ 500 പേർ കൊല്ലപ്പെട്ടിരുന്നു.