മൊഗാദിഷു∙ സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിൽ ശനിയാഴ്ച നടന്ന ട്രക്ക് ബോംബ് സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ സംഖ്യ 230 ആയി. ഇരുനൂറിലധികംപേർക്കു പരുക്കേറ്റിട്ടുണ്ട്.
മൊഗാദിഷുവിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ സ്ഫോടനമാണിത്. നാലു മന്ത്രാലയങ്ങൾക്കു സമീപത്തെ തിരക്കേറിയ തെരുവിലായിരുന്നു സ്ഫോടനം. വിദേശകാര്യ മന്ത്രാലയത്തിനു സമീപമുള്ള സഫാരി ഹോട്ടൽ അപ്പാടെ തകർന്നു. രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
പരുക്കേറ്റവർക്കായുള്ള രക്തദാനത്തിൽ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദും പങ്കുചേർന്നു. അൽ ഖായിദയുമായി ബന്ധമുള്ള അൽ ഷഹാബ് ഭീകരരാണു സ്ഫോടനത്തിനു പിന്നിലെന്നു സംശയിക്കുന്നു. എന്നാൽ, അൽ ഷഹാബ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്രമണത്തെ യുഎസ് അപലപിച്ചു.