പാരിസ് കരാർ: ട്രംപിന്റെ പഴി ഇന്ത്യയ്ക്ക്

വാഷിങ്ടൻ∙ പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലുണ്ടായ കരാറിൽ നിന്ന് യുഎസ് പിന്മാറിയതിന്റെ പഴി ഇന്ത്യയുടെയും ചൈനയുടെയും ചുമലിൽ ചാരി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മറ്റുള്ളവർക്കു നേട്ടമുണ്ടാകുമ്പോൾ യുഎസിനു മാത്രം നഷ്ടവും ദുരന്തവും വരുത്തുന്നതാണ് കരാറെന്ന് അദ്ദേഹം ആവർത്തിച്ചു.

‘കൽക്കരി, വാതകം എന്നിങ്ങനെ നമുക്കു വൻ ഊർജശേഖരമുണ്ട്. നാം അതൊന്നും ഉപയോഗിക്കരുതെന്ന് അവർ പറയുന്നു. അതുമൂലം നമ്മുടെ മത്സരശേഷിയാണ് ഇല്ലാതാവുക. അതു നടക്കില്ലെന്നു ഞാൻ അവരോടു പറഞ്ഞു. നമ്മുടെ കാര്യത്തിൽ കരാർ ഉടൻ നടപ്പിലാക്കണം, എന്നാൽ ചൈനയ്ക്കു 2030 ൽ മതി. റഷ്യയ്ക്കു 1990 കളിലെ നിലയാകാം. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങൾ പറയുന്നത് അവർ വികസിച്ചുവരുന്ന രാജ്യങ്ങളാണെന്നാണ്. അതെന്താ, നമ്മളെയും വികസിക്കാൻ അനുവദിച്ചുകൂടെ?

ഇന്ത്യയെയും ചൈനയെയും വികസ്വരരാജ്യങ്ങളെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. യുഎസോ? നാം വികസിതരാജ്യമാണ്. അതിനാൽ നാം ഇതെല്ലാം ചുമക്കണം. നമുക്കു നിർമാണം പാടില്ല, കൃഷി പാടില്ല. മനോഹരമായ തലക്കെട്ടുകളാണ് അവർ കൊടുത്തിരിക്കുന്നത്. കേൾക്കുമ്പോൾ നല്ലതെന്നു തോന്നും. നിങ്ങളുടെ സ്ഥലത്ത് ഒരു ചെളിക്കുഴിയുണ്ടെങ്കിൽ പരിസ്ഥിതി കാര്യങ്ങൾക്കായി അതിനെ അവർ തടാകമെന്നു വിളിക്കും. ഇതു ഭ്രാന്താണ്’– ട്രംപ് വിമർശിച്ചു.