യുഎസിൽ വിവാദം കാറ്റുപിടിക്കുന്നു; ട്രംപിനെ പൂട്ടാൻ നടി സ്റ്റോമി

സ്റ്റോമി, ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ട്രംപ് പണ്ടു കണ്ടതു ഹോട്ടൽമുറിയിൽ വച്ചായിരുന്നെങ്കിൽ, ഇനി കോടതിയിൽ വച്ചു കാണാമെന്ന് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയൽസ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള പഴയ രഹസ്യബന്ധം പുറത്തുപറഞ്ഞു പുകിലുണ്ടാക്കാതിരിക്കാൻ കരാറിനു നിർബന്ധിച്ചെന്ന് ആരോപിച്ചാണു കലിഫോർണിയ കോടതിയിൽ സ്റ്റോമി കേസുകൊടുത്തത്. ട്രംപിന്റെ അഭിഭാഷകൻ മൈക്കൽ കൊയെൻ 1.3 ലക്ഷം ഡോളർ നൽകി വായടപ്പിക്കാൻ ശ്രമിച്ചെന്നാണ് 28 പേജുള്ള പരാതിയിലെ ആരോപണം.

സ്റ്റെഫനി ക്ലിഫഡ് എന്നാണു സ്റ്റോമി ഡാനിയൽസിന്റെ യഥാർഥ പേര്. പ്ലേബോയ് മാഗസിൻ മോഡലായിരുന്നു. ട്രംപുമായി 2006ൽ തുടങ്ങിയ ബന്ധം രണ്ടുവർഷം തുടർന്നെന്നാണു സ്റ്റോമി പറയുന്നത്. 

2016ൽ ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയായപ്പോൾ പഴയബന്ധം തിരിച്ചടിയാകുമോയെന്നു ട്രംപ് ഭയന്നു. ബന്ധം മൂടിവയ്ക്കാൻ 1.3 ലക്ഷം ഡോളർ സ്റ്റോമിക്ക് അയച്ചുകൊടുത്തതു തന്റെ സ്വന്തം കീശയിൽനിന്നാണെന്നു ട്രംപിന്റെ അഭിഭാഷകൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു.