വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആദ്യ ആണവനിലയം റഷ്യയിൽ

മോസ്കോ∙ ലോകത്തു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ആദ്യ ആണവോർജ നിലയം വടക്കൻ റഷ്യയിലെ തുറമുഖ നഗരമായ മുർമൻസ്കിൽ ഉദ്ഘാടനം ചെയ്തു. 21,000 ടൺ ബാർജിൽ സെന്റ് പീറ്റേഴ്സ്ബർഗിലാണു 144 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ‘അക്കാഡമിക് ലൊമനൊസോവ്’ എന്ന നിലയം നിർമിച്ചത്.

35 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകുന്ന രണ്ടു റിയാക്ടറുകളാണു നിലയത്തിലുള്ളത്. മുർമൻസ്കിൽ നിന്ന് ആണവ ഇന്ധനം നിറച്ചശേഷം ബാർജ് 2019ലെ വേനലിൽ ആർടിക് സർക്കിളിൽ നിന്നു 350 കിലോമീറ്റർ വടക്കു റഷ്യയുടെ ഏറ്റവും വടക്കുകിഴക്കൻ മേഖലയായ ചുകോത്കയിലെ പെവെക് തുറമുഖത്തേക്കു മാറ്റും.

ആർടിക്കിൽ എണ്ണ, വാതക പര്യവേക്ഷണ കേന്ദ്രങ്ങൾക്കു വൈദ്യുതി നൽകുന്നതിനാവും ഇതു പ്രധാനമായും ഉപയോഗിക്കുക. സെന്റ് പീറ്റേഴ്സ്ബർഗിൽ വച്ചു ബാർജിൽ ആണവ ഇന്ധനം നിറയ്ക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ബാൾട്ടിക് രാജ്യങ്ങളുടെ എതിർപ്പിനെ തുടർന്നു മുർമൻസ്കിലേക്കു മാറ്റുകയായിരുന്നു.