സ്വിറ്റ്സർലൻഡിൽ വിമാനം തകർന്ന് 20 മരണം

സ്വിറ്റ്സർലൻഡിൽ സൂറിക്കിനു സമീപം പർവതമേഖലയിൽ തകർന്നുവീണ ജെയു52 വിമാനത്തിന്റെ അവശിഷ്ടങ്ങൾ. ചിത്രം: എഎഫ്പി

ജനീവ∙ സ്വിറ്റ്സർലൻഡിലെ പർവതമേഖലയിൽ വിമാനം തകർന്ന് 20 പേർ കൊല്ലപ്പെട്ടു. 17 യാത്രക്കാരും മൂന്നു ജോലിക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്. സ്വിസ് എയർഫോഴ്സുമായി ബന്ധപ്പെട്ട ജെയു– എയർ കമ്പനിയുടെ 1939 ൽ ജർമനിയിൽ നിർമിച്ച വിമാനമാണ് തകർന്നുവീണത്. ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സൂറിക്കിൽ ഇറങ്ങേണ്ട വിമാനം പെട്ടെന്നു പർവത നിരകളിൽ 180 ഡിഗ്രി ചരിഞ്ഞുപാളി പൊടുന്നനെ തകർന്നു വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തെത്തുടർന്ന് ജെയു– എയർ വിമാന സർവീസുകൾ നിർത്തിവച്ചു. പഴയ വിമാനങ്ങൾ വാടകയ്ക്കെടുത്തു സർവീസ് നടത്തുന്ന ചെറുകിട വിമാനക്കമ്പനിയാണിത്. കഴിഞ്ഞ ദിവസം സ്വിറ്റ്സർലൻഡിൽ മറ്റൊരു ടൂറിസ്റ്റ് വിമാനം വനത്തിൽ തകർന്നുവീണ് മാതാപിതാക്കളും രണ്ടുകുട്ടികളും കൊല്ലപ്പെട്ടിരുന്നു.