പലസ്തീൻ ബാലനും ഇസ്രയേൽ പൗരനും കൊല്ലപ്പെട്ടു

ജറുസലം∙ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഷോപ്പിങ് മാളിനു മുൻപിൽ കുത്തേറ്റ ഇസ്രയേൽ പൗരൻ ആശുപത്രിയിൽ മരിച്ചു. കത്തിയാക്രമണം നടത്തിയ പലസ്തീൻ യുവാവിനെ വെടിവച്ചുവീഴ്ത്തിയതായി ഇസ്രയേൽ പൊലീസ് അറിയിച്ചു. ഇസ്രയേൽ പൗരനു കുത്തേൽക്കുന്നതും അക്രമിയെ പൊലീസ് പിന്തുടരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

കഴിഞ്ഞമാസം 3നു ഗാസാ അതിർത്തിയിലെ പ്രക്ഷോഭത്തിനിടെ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു ചികിൽസയിലായിരുന്ന പലസ്തീൻ ബാലൻ മരിച്ചു. തെക്കൻ ഗാസാ മുനമ്പിലെ ഖാൻ യൂനിസിൽ വെടിയേറ്റ സഹീബ് അബു കഷിഫ് (16) ആണു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ മാർച്ച് 30നു ശേഷം ഗാസയിലെ ഇസ്രയേൽ സൈനികനടപടിയിൽ ആകെ 179 പലസ്തീൻ പൗരൻമാരാണു കൊല്ലപ്പെട്ടത്.