മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിനു മുന്നേറ്റം

അബ്‌ദുല്ല യമീൻ

മാലെ∙ മാലദ്വീപിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമുന്നേറ്റം. വോട്ടെണ്ണൽ അന്തിമഘട്ടത്തിൽ എത്തിയപ്പോൾ പ്രസിഡന്റ് അബ്ദുല്ല യമീനേക്കാൾ 16% വോട്ടുകൾക്കു മുന്നിലാണു പ്രതിപക്ഷ സ്ഥാനാർഥി ഇബ്രാഹിം മുഹമ്മദ് സൊലിഹ്. 92% വോട്ടെണ്ണിക്കഴിഞ്ഞതായും താൻ വിജയിച്ചതായും മുഹമ്മദ് സൊലിഹ് അവകാശപ്പെട്ടു.

ചൈനയുമായി അടുപ്പമുള്ള പ്രസിഡന്റ് യമീനു ഭരണം തുടരാൻ വോട്ടെടുപ്പിൽ കൃത്രിമം നടത്തിയേക്കുമെന്ന ആശങ്ക ‌നിലനിൽക്കേയായിരുന്നു വോട്ടെടുപ്പ്. യൂറോപ്യൻ യൂണിയനും യുഎന്നും അടക്കം രാജ്യാന്തര തിരഞ്ഞെടുപ്പു നിരീക്ഷകർ വിട്ടുനിന്നു. വോട്ടെടുപ്പ് ആരംഭിക്കും മുൻപേ ഇന്നലെ പ്രതിപക്ഷ കക്ഷിയായ മാലദ്വീപ് ഡമോക്രാറ്റിക് പാർട്ടി (എംഡിപി)യുടെ ആസ്ഥാനം പൊലീസ് റെയ്ഡ് ചെയ്തു. 50% വോട്ടു നേടുന്ന സ്ഥാനാർഥി വിജയിക്കും. ആർക്കും 50% ഇല്ലെങ്കിൽ വീണ്ടും വോട്ടെടുപ്പു നടത്തും. അഞ്ചുവർഷമാണു പ്രസിഡന്റിന്റെ കാലാവധി.

ഇന്ത്യയുമായി സൗഹൃദം പുലർത്തിയിരുന്ന മാലദ്വീപ് സമീപകാലത്താണു ചൈനയുടെ പക്ഷത്തേക്കു ചാഞ്ഞത്.