സഭാനടത്തിപ്പിൽ സ്ത്രീകൾക്കും പങ്കാളിത്തം നൽകണം: സിനഡ്

വത്തിക്കാനിൽ നടന്ന സിനഡിന്റെ സമാപനത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽ‌കിയ പ്രത്യേകചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ.

വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭാ കാര്യങ്ങളിൽ സ്ത്രീകൾക്കു കൂടുതൽ പങ്കാളിത്തം നൽകണമെന്ന ആഹ്വാനത്തോടെ സിനഡ് സമാപിച്ചു. സിനഡിന്റെ നിർദേശങ്ങൾ പരിശോധിച്ച് ഫ്രാൻസിസ് മാർപാപ്പയാണ് അന്തിമ തീരുമാനമെടുക്കുക. ബിഷപ്പുമാരും പുരോഹിതരും കന്യാസ്ത്രീകളും അൽമായരും അടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു. സ്ത്രീകളുടെ പങ്കാളിത്തമാണ് ചർച്ചകളിൽ മുഖ്യമായി വന്നതെങ്കിലും സഭയിലെ ലൈംഗിക അപവാദങ്ങളും യാഥാസ്ഥിതിക പക്ഷവും പുരോഗമനവാദികളും തമ്മിലുള്ള വാഗ്വാദവും ഒപ്പമുയർന്നു.

സ്വവർഗ ബന്ധങ്ങളുടെ കാര്യത്തിലും ഭിന്നാഭിപ്രായം ഉയർന്നെങ്കിലും പ്രമേയം ഇരുവിഭാഗത്തെയും തൃപ്തിപ്പെടുത്തുന്ന വിധമുള്ള ഭാഷയിലാക്കി പരിഹാരം കണ്ടെത്തി. സഭയിൽ എല്ലാവരെയും ഉടൻ സ്വീകരിക്കേണ്ട അനിവാര്യമായ മാറ്റങ്ങൾ സംബന്ധിച്ച് ബോധവാന്മാരാക്കണം. നീതി നിറവേറ്റപ്പെടേണ്ടതിനാൽ സഭയുടെ എല്ലാ തട്ടിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ടാകണം.

ഫ്രാൻസിസ് മാർപാപ്പ

സഭാ ഘടനയിൽ സുതാര്യത വരുത്തി ലൈംഗിക അപവാദങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണം. ലൈംഗികതയുടെ പേരിലുള്ള വിവേചനവും അതിക്രമവും തടയാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രമേയം വ്യക്തമാക്കി. വിവാഹിതർക്കു പൗരോഹിത്യം നൽകണമെന്ന ആവശ്യവുമായി ബെൽജിയത്തിൽ നിന്നുള്ള ബിഷപ്പുമാർ രംഗത്തുവന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.