സമൂസ കോകസ് ‘കരിഞ്ഞു’; സീറ്റ് നിലനിർത്തി പ്രമീള

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റിലെ ഇന്ത്യൻ സ്വപ്നങ്ങൾക്കു തിരിച്ചടി. ജനപ്രതിനിധി സഭയിലേക്ക് 12 ഇന്ത്യൻ വംശജർ മൽസരിച്ചതിൽ 4 സിറ്റിങ് അംഗങ്ങൾ മാത്രമേ വിജയിച്ചുള്ളൂ. സമൂസ കോകസ് എന്ന് അനൗദ്യോഗികമായി അറിയപ്പെടുന്ന കോൺഗ്രസിലെ ഇന്ത്യൻ അംഗങ്ങളുടെ എണ്ണം കൂടിയില്ല. ഇലിനോയിയിൽ ഇന്ത്യ‍ൻ വംശജർ തമ്മിലുള്ള മൽസരത്തിൽ രാജ കൃഷ്ണമൂർത്തി ജയിച്ചു. ജിതേന്ദർ ദിഗ്‌വങ്കറെയാണു പരാജയപ്പെടുത്തിയത്.

പ്രമീള ജയപാൽ (വാഷിങ്ടൻ), റോ ഖന്ന (കലിഫോർണിയ), ആമി ബേറ (കലിഫോർണിയ) എന്നിവരും ജയിച്ചു. സംസ്ഥാനങ്ങളിലെ ജനപ്രതിനിധി സഭകളിലേക്കും സംസ്ഥാന സെനറ്റുകളിലേക്കുമായി മൊത്തം നൂറോളം ഇന്ത്യൻ വംശജരാണു മൽസരിച്ചത്. ഇതിൽ ഇന്ത്യൻ വംശജൻ മുജ്തബ മുഹമ്മദ് നോർത്ത് കാരലൈന സ്റ്റേറ്റ് സെനറ്റിലേക്കും റാം വില്ലിവലം, ഇലിനോയ് സ്റ്റേറ്റ് സെനറ്റിലേക്കും ജയിച്ചു. ജനപ്രതിനിധി സഭയിലേക്കുള്ളള സ്ഥാനാർഥികളായി ഇന്ത്യൻ സ്ഥാനാ‍ർഥികളിൽ പലരും മികച്ച പോരാട്ടം കാഴ്ചവച്ചു ദേശീയ ശ്രദ്ധ നേടിയിരുന്നു. 

പ്രമീള ജയപാൽ

പ്രമീള ജയപാൽ:

യുഎസ് ജനപ്രതിനിധി സഭയിലെത്തിയ ആദ്യ മലയാളിയായ പ്രമീള ജയപാൽ പാലക്കാട് ഈശ്വരമംഗലം മുടവൻകാട് പുത്തൻവീട്ടിൽ എം.പി. ജയപാലിന്റെയും എഴുത്തുകാരി മായ ജയപാലിന്റെയും മകളാണ്. സഹോദരി സുശീല ജയപാൽ ഓറിഗനിലെ മൾറ്റ്നോമ കൗണ്ടി ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത് ഇക്കൊല്ലം. ചെന്നൈയിൽ ജനിച്ച പ്രമീള ഇന്തൊനീഷ്യയിലും സിംഗപ്പൂരിലും ജീവിച്ചശേഷം 16ാം വയസ്സിലാണു യുഎസിലെത്തിയത്.