മക്കൾ 21; സ്യൂ മതിയാക്കി

സ്യൂവും ഭർത്താവ് നോയൽ റാഡ്ഫോഡും മക്കളോടൊപ്പം. (ഫയൽ ചിത്രം)

ലണ്ടൻ∙ ഇരുപത്തൊന്നാമത്തെ മകളെ കയ്യിലേറ്റു വാങ്ങി ലങ്കാഷർ സ്വദേശി സ്യൂ പറഞ്ഞു, ഇല്ല... ഇനി പ്രസവിക്കാനില്ല. അതുകേട്ടു നിന്ന വയറ്റാട്ടികൾ ചിരിച്ചു. കാരണം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 20ാം പ്രസവസമയത്തും സ്യൂ ഇതു തന്നെയാണു പറഞ്ഞത്. എന്തായാലും ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥരായ നാൽപ്പത്തിമൂന്നുകാരി സ്യൂവും നാൽപ്പത്തേഴുകാരനായ ഭർത്താവ് നോയൽ റാഡ്ഫോഡും ഏറെ സന്തോഷത്തിലാണ്. ചൊവ്വാഴ്ച പിറന്ന ബോണി എന്ന പെൺകുഞ്ഞിനെ കൊഞ്ചിക്കാൻ ചേട്ടന്മാരും ചേച്ചിമാരും മത്സരിക്കുന്നു.

14 വയസ്സിലായിരുന്നു ആദ്യ പ്രസവം. കൗമാരക്കാരായ സ്യൂവും നോയലും കുഞ്ഞിനെ ദത്തു കൊടുക്കാതെ വളർത്താൻ തീരുമാനിച്ചു. പിന്നീട് അവർ വിവാഹിതരായി. പിന്നാലെ മറ്റു  മക്കളുമെത്തി. ഇതിനിടെ, ഗർഭത്തിന്റെ 23–ാം ആഴ്ചയിൽ നഷ്ടപ്പെട്ട ആൽഫി എന്നു പേരിട്ട കുഞ്ഞ് ഇന്നും കുടുംബത്തിന്റെ സ്നേഹസ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു. ആകെക്കൂടി 811 ആഴ്ചകളാണ് സ്യൂ ഗർഭവതിയായിരുന്നത്.

മൂത്ത മക്കളായ ക്രിസിനും സോഫിക്കും മക്കളുണ്ട്. ബേക്കറി നടത്തിയാണ് കുടുംബം ജീവിക്കുന്നത്. കൂടാതെ സർക്കാരിൽനിന്നു ശിശുക്ഷേമത്തിനായി ഓരോ ആഴ്ചയിലും അനുവദിക്കുന്ന 170 പൗണ്ട് (ഏകദേശം 16,000 രൂപ) അവർക്ക് സഹായമാണ്.