ടിപ്പുവിന്റെ മരണവും വൊക്കലിഗ വോട്ടും; കർണാടക നിലനിർത്താൻ ബിജെപി പദ്ധതികളിങ്ങനെ
ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോഴും സർക്കാർ രൂപീകരിക്കാൻ മറ്റു കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയാണ് കർണാടകയിൽ ബിജെപി നേരിട്ടിട്ടുള്ളത്. 2008ൽ 110 സീറ്റും 2018ൽ 104 സീറ്റുമായിരുന്നു ബിജെപിക്ക്. 224 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ മതി എന്നിടത്താണ് ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം എട്ട്
ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോഴും സർക്കാർ രൂപീകരിക്കാൻ മറ്റു കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയാണ് കർണാടകയിൽ ബിജെപി നേരിട്ടിട്ടുള്ളത്. 2008ൽ 110 സീറ്റും 2018ൽ 104 സീറ്റുമായിരുന്നു ബിജെപിക്ക്. 224 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ മതി എന്നിടത്താണ് ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം എട്ട്
ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോഴും സർക്കാർ രൂപീകരിക്കാൻ മറ്റു കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയാണ് കർണാടകയിൽ ബിജെപി നേരിട്ടിട്ടുള്ളത്. 2008ൽ 110 സീറ്റും 2018ൽ 104 സീറ്റുമായിരുന്നു ബിജെപിക്ക്. 224 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ മതി എന്നിടത്താണ് ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം എട്ട്
ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമ്പോഴും സർക്കാർ രൂപീകരിക്കാൻ മറ്റു കക്ഷികളുടെ സഹായം തേടേണ്ട അവസ്ഥയാണ് കർണാടകയിൽ ബിജെപി നേരിട്ടിട്ടുള്ളത്. 2008ൽ 110 സീറ്റും 2018ൽ 104 സീറ്റുമായിരുന്നു ബിജെപിക്ക്. 224 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 113 സീറ്റുകൾ മതി എന്നിടത്താണ് ഇത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേവലം എട്ട് എംഎൽഎമാരുടെ കുറവുകൊണ്ടാണ് മന്ത്രിസഭ രൂപീകരിക്കാൻ കഴിയാതെ പോയത്. ഇതിന് ബിജെപി കേന്ദ്രനേതൃത്വം കണ്ടെത്തിയിരിക്കുന്ന വഴിയാണ് ദക്ഷിണ കർണാടകയിലുള്ള ഓൾഡ് മൈസൂർ മേഖല. ഇവിടെ ശക്തമായ വൊക്കലിഗ സമുദായത്തെ തങ്ങൾക്കൊപ്പം കൊണ്ടുവന്നാൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന് ബിജെപിക്കറിയാം. കോൺഗ്രസും ജെഡിഎസും ഒട്ടൊക്കെ തുല്യമായി വീതിക്കുന്ന ഈ മേഖല കൈപ്പിടിയിലൊതുക്കാൻ കൊണ്ടുപിടിച്ച ശ്രമമാണ് ബിജെപി നടത്തുന്നത്. അത് വിജയിക്കുമോ? വൊക്കലിഗ വോട്ടുപിടിക്കാനായി എന്തെല്ലാം തന്ത്രങ്ങളാണ് ഇത്തവണ ബിജെപി ഒരുക്കിയിരിക്കുന്നത്? കോൺഗ്രസിനും ജെഡിഎസിനും ഭീഷണിയാകും വിധം, മേഖലയിൽ അട്ടിമറി സൃഷ്ടിക്കാൻ ബിജെപിക്കാകുമോ? മേയ് 10നു വോട്ടെടുപ്പു നടക്കാനിരിക്കെ കർണാടക രാഷ്ട്രീയത്തിലെ വൊക്കലിഗ രാഷ്ട്രീയത്തെ വിശദമായി പരിശോധിക്കുകയാണിവിടെ...
∙ ലിംഗായത് മാത്രം പോര; ലക്ഷ്യം വൊക്കലിഗ
കോൺഗ്രസിന് സംസ്ഥാനത്തൊട്ടാകെ വോട്ടുള്ളപ്പോൾ, ബിജെപിയുടെ പ്രധാന വോട്ടുബാങ്കായ വീരശൈവ–ലിംഗായത് സമുദായം കേന്ദ്രീകരിച്ചിരിക്കുന്നത് സംസ്ഥാനത്തിന്റെ വടക്കും മധ്യഭാഗത്തുമാണ്. ജെഡിഎസിന്റെ വോട്ടായ വൊക്കലിഗ സമുദായം ഓൾഡ് മൈസൂർ മേഖലയിലും. കഴിഞ്ഞ കുറേ വർഷങ്ങളായി ഇവിടം പിടിച്ചെടുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. എന്നാൽ ആർഎസ്എസ് ഈ േമഖലയിൽ ഏറെക്കാലമായി സജീവമാണുതാനും. ഇവിടെക്കൂടി സ്വാധീനം ഉറപ്പിക്കാനായാൽ മറ്റു ഭാഗങ്ങളിൽ സീറ്റ് കുറഞ്ഞാലും ഭരണത്തിലെത്താം എന്നാണ് ബിജെപി കണക്കുകൂട്ടൽ. വൊക്കലിഗ സമുദായത്തെ പ്രീണിപ്പിക്കുകയും തങ്ങൾക്കൊപ്പം നിർത്തുകയും ചെയ്യുക എന്നതാണ് ബിജെപിക്കു മുമ്പാകെയുള്ള വഴി.
രണ്ടു മാസത്തിനിടയിൽ മൂന്നു റാലികളാണ് ബിജെപി ഓൾഡ് മൈസൂർ മേഖലയിൽ നടത്തിയത് എന്നതിൽനിന്നുതന്നെ പാർട്ടി ഈ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം മനസിലാകും. ഇക്കഴിഞ്ഞ മാർച്ച് 12ന് പ്രധാനമന്ത്രി ബെംഗളൂരു–മൈസൂർ എക്സ്പ്രസ്‍വേ ഉദ്ഘാടനം ചെയ്തത് ഇവിടെയാണ്. ഇതിനൊപ്പമാണ് അദ്ദേഹം ഓൾഡ് മൈസൂർ മേഖലയിലെ ജെഡി(എസ്) ശക്തികേന്ദ്രമായ മാണ്ഡ്യയിൽ രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തിയത്. ബിജെപിയുടെ ശക്തികേന്ദ്രം അല്ലാതിരുന്നിട്ടു കൂടി വൻ ജനക്കൂട്ടമാണ് ഇവിടെ മോദിയെ കാണാനും കേൾക്കാനുമായി എത്തിയത്. ഇത് ബിജെപിക്ക് പ്രതീക്ഷ പകരുന്ന കാര്യമാണ്. കാരണം, കണക്കിലെ കളികൾ വ്യക്തമാകുന്നത് ഇവിടെ നടത്തുന്ന ചെറിയ മുന്നേറ്റം പോലും ബിജെപിക്ക് തുടർ പ്രതീക്ഷ നൽകും എന്നതാണ്.
∙ വൊക്കലിഗ സാമ്രാജ്യം, കോൺഗ്രസും ശക്തി
80 സീറ്റിലധികം ഉള്ള മേഖലയാണ് ഓൾഡ് മൈസൂരു– ബെംഗളൂരു. വൊക്കലിഗ സമുദായത്തിന് ഏറെ സ്വാധീനമുള്ള മേഖല. കോൺഗ്രസും ജെഡിഎസുമാണ് ഇവിടുത്തെ ശക്തരായ പാർട്ടികൾ. രാമനഗര, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ഹാസൻ, തുംകുരു, ചിക്കബല്ലാപൂർ, കോലാർ, ബെംഗളൂരു റൂറൽ എന്നിവ ചേരുന്നതാണ് ഓള്‍ഡ് മൈസൂർ മേഖല. ഇവിടെ 51 സീറ്റുകളാണുള്ളത്. 2018–ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 20 സീറ്റുകൾ ജെഡി(എസ്), കോൺഗ്രസ്–18, ബിജെപി–12 എന്നിങ്ങനെയാണ് നേടിയത്. ബെംഗളൂരു മേഖലയിലെ 28 സീറ്റിൽ ബിജെപി 15 എണ്ണത്തിൽ വിജയിച്ചപ്പോൾ കോണ്‍ഗ്രസ് –12, ജെഡി(എസ്)–1 എന്നിങ്ങനെയാണ് കണക്ക്. അതായത് ആകെയുള്ള 80 സീറ്റിൽ ഈ മേഖലയിൽ 27 സീറ്റിൽ വിജയിക്കാൻ ബിജെപിക്കായി. ഇവിടെ 50 സീറ്റുകൾക്ക് മുകളിൽ നേടാൻ കഴിഞ്ഞാൽ ഭരണം ഒറ്റയ്ക്ക് പിടിക്കാമെന്നാണ് ബിജെപി കണക്കുകൂട്ടൽ. ഇതനുസരിച്ചുള്ള പദ്ധതികളാണ് കുറേക്കാലമായി ബിജെപി ആസൂത്രണം ചെയ്തു വരുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ 30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തിരുന്നു. അന്ന് കോണ്‍ഗ്രസിനെയും ജെഡിഎസിനെയും കടന്നാക്രമിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി–ഗൗഡ കുടുംബത്തിന്റെ ‘എടിഎമ്മാ’ണ് ഇരു പാർട്ടികളും എന്നായിരുന്നു അമിത് ഷായുടെ ആരോപണം. എന്നാൽ പിന്നീട് ജെഡിഎസിനെതിരെ ബിജെപി നേതാക്കൾ നടത്തുന്ന വിമർശനങ്ങളിൽ കുറവുണ്ടായി എന്നു കാണാം. മാർച്ച് 12ന് നടന്ന റാലിയില്‍ പ്രധാനമന്ത്രി മോദി കടന്നാക്രമിച്ചത് കോൺഗ്രസിനെയാണ്. ഫെബ്രുവരി 21ന് ഹാസനിൽ നടന്ന റാലിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ മുന കൂർപ്പിച്ചതും കോൺഗ്രസിനു നേർക്കായിരുന്നു. വൊക്കലിഗ സമുദായത്തിലെ ഏറ്റവും വലിയ നേതാവാണ് മുൻ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ. അദ്ദേഹത്തെയും മകൻ എച്ച്.ഡി കുമാരസ്വാമിയെയും ആക്രമിച്ചാൽ ആ സമുദായത്തിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചേക്കില്ലെന്ന് വ്യക്തമായതോടെയാണ് ആക്രമണം കോൺഗ്രസിനു നേരെ തിരിച്ചത് എന്നു പല റിപ്പോർട്ടുകളും പറയുന്നു.
∙ ലിംഗായത്, വൊക്കലിഗ – തുല്യശക്തി, പ്രബലർ
എല്ലാവിധത്തിലും വൊക്കലിഗ സമുദായത്തെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. അതിലൊരു പദ്ധതിയായിരുന്നു ബെംഗളൂരു നഗരത്തിന്റെ സ്ഥാപകൻ നാഥപ്രഭു കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമ ബെംഗളൂരു വിമാനത്താവളത്തിനടുത്ത് 2022 നവംബർ 11ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ബെംഗളൂരു വിമാനത്താവളത്തിനും അദ്ദേഹത്തിന്റെ പേരാണുള്ളത്. കഴിഞ്ഞ മേയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ, വൊക്കലിഗ സമുദായാംഗമായ നടൻ ജഗ്ഗേഷിനെ സ്ഥാനാർഥിയാക്കിയ നടപടി പാർട്ടി നേതാക്കളെപ്പോലും അമ്പരപ്പിച്ചിരുന്നു. വൊക്കലിഗ സമുദായത്തിൽ നിന്നുള്ള ബിജെപിയുെട മന്ത്രിമാരിൽ നാലു പേർ ബെംഗളൂരുവിൽ നിന്നാണ്. നിലവിലെ സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കാട്ടിൽ സ്ഥാനമൊഴിഞ്ഞാൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശോഭ കരന്ത്‍ലാജെയും സി.ടി.രവിയും വൊക്കലിഗ സമുദായക്കാരാണ്. ആർ. അശോക്, അശ്വന്ത് നാരായണ്‍, കെ. സുധാകർ തുടങ്ങിയ മുതിർന്ന മന്ത്രിമാരും വൊക്കലിഗ സമുദായക്കാരാണ്.
കർണാടക രാഷ്ട്രീയത്തിൽ ഏറെക്കുറെ തുല്യ ശക്തികളാണ് ലിംഗായത്, വൊക്കലിഗ സമുദായങ്ങൾ. ജനസംഖ്യയുടെ 17 ശതമാനമാണ് വീരശൈവരെന്ന ലിംഗായത്തുകളെങ്കിൽ 15 ശതമാനമാണ് വൊക്കലിഗ സമുദായം. 1952ൽ അന്ന് മൈസൂർ സംസ്ഥാനം എന്നറിയപ്പെട്ടിരുന്ന കർണാടകത്തിന്റെ നിയമസഭാ മന്ദിരത്തിന് കല്ലിട്ടത് കെങ്കൽ ഹനുമന്തയ്യ എന്ന വൊക്കലിഗ സമുദായക്കാരനായ മുഖ്യമന്ത്രിയായിരുന്നു. അര നൂറ്റാണ്ടിനു ശേഷം വികാസ് സൗധ എന്ന പേരിൽ നിലവിലെ നിയമസഭാ മന്ദിരത്തിന് കൂട്ടിച്ചേർക്കൽ നടത്തിയപ്പോഴും കല്ലിട്ടത് വൊക്കലിഗക്കാരനായ അന്നത്തെ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയായിരുന്നു. കർണാടകത്തിൽ ഇന്നു വരെ ഉണ്ടായിട്ടുള്ള മുഖ്യമന്ത്രിമാരിൽ ഏതാനും പിന്നാക്കക്കാരും ബ്രാഹ്ണരും ഒഴിച്ചു നിർത്തിയാൽ ലിംഗായത്തുകളും വൊക്കലിഗരും ഏറെക്കുറെ തുല്യമായി ഈ പദവി വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെ മുൻനിരയിൽ അല്ലെങ്കിൽ പോലും കർണാടകത്തിലെ സ്വകാര്യ മേഖലയിലുള്ള മെഡിക്കൽ, ടെക്നിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മിക്കതും ഈ രണ്ടു സമുദായക്കാരാണ് നടത്തുന്നത്.
വൊക്കലിഗ സമുദായത്തിൽനിന്നുള്ള ഡി.കെ. ശിവകുമാർ, എച്ച്.ഡി. കുമാരസ്വാമി എന്നിവർ കോൺഗ്രസ്, ജെഡി(എസ്) പാർട്ടികളെ നയിക്കുമ്പോൾ ബിജെപിക്ക് ഇവർക്കൊപ്പം തലപ്പൊക്കമുള്ള നേതാക്കളൊന്നുമില്ല എന്ന പ്രശ്നമുണ്ട്. തന്നേക്കാൾ മുതിർന്ന േനതാവായ ആർ. അശോകിനേക്കാൾ പ്രാധാന്യം അശ്വന്ത് നാരായൺ സ്വയംകൽപ്പിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കാർക്കും സമുദായത്തിൽ കാര്യമായ സ്വാധീനമില്ല. ശോഭ കരന്ത്‍ലജെയെ പാർട്ടി അധ്യക്ഷയാക്കിയാൽ ഇതിന് മാറ്റം വരുമോ എന്ന കാര്യം ബിജെപി ചർച്ചയിലുണ്ട്. അതുപോലെ, വൊക്കലിഗ സമുദായം കോൺഗ്രസിനെ പിന്തുണയ്ക്കുമോ അതോ ജെഡിഎസിനെ പിന്തുണയ്ക്കുമോ എന്നതും പ്രധാനമാണ്. കോൺഗ്രസ് അധികാരത്തിൽ വരാൻ സാധ്യതയുണ്ടെന്നും ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തെത്തും എന്നുമുള്ള പ്രതീതിയുണ്ടായാൽ വൊക്കലിഗ സമുദായം ഒന്നടങ്കം അദ്ദേഹത്തിനു പിന്നിൽ അണിനിരന്നേക്കാം. എന്നാൽ ഓൾഡ് മൈസൂർ മേഖലയിൽ കോൺഗ്രസിന് സീറ്റ് കുറയ്ക്കാനായി ജെഡിഎസിനെ ബിജെപി സഹായിച്ചേക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.
കോൺഗ്രസിന് ഭരണം കിട്ടിയാൽ മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ സാധ്യതയുള്ളവരാണ് ശിവകുമാറും സിദ്ധരാമയ്യയും. വൊക്കലിഗ മേഖലയ്ക്ക് പുറത്ത് സിദ്ധരാമയ്യയ്ക്ക് പിന്നാക്ക, ദലിത് വിഭാഗങ്ങളിലും ന്യൂനപക്ഷ വോട്ടുകളിലും ശക്തമായ സ്വാധീനമുണ്ട്. അതുെകാണ്ടുതന്നെ തന്റെ വൊക്കലിഗ സ്വാധീനം പരമാവധി വർധിപ്പിക്കാനും ഈ മേഖലയിൽനിന്ന് സീറ്റുകൾ വർധിപ്പിക്കാനും ശിവകുമാർ ശ്രമിക്കുമെന്ന് ഉറപ്പാണ്. ജെഡിഎസിനും ഈ മേഖല തന്നെയാണ് ആശ്രയം എന്നതു കൊണ്ടുതന്നെ ഓൾഡ് മൈസൂരു മേഖല എങ്ങോട്ടു ചായും എന്നത് ഈ തിരഞ്ഞെടുപ്പിൽ നിർണായകമായേക്കാം. സർവേ ഫലങ്ങൾ കോണ്‍ഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. എന്നാൽ യെഡിയൂരപ്പയെ മുന്നിൽ നിർത്തി ലിംഗായത്ത് വോട്ടുകൾ വാങ്ങാനും വൊക്കലിഗ മേഖലയിൽ കടന്നുകയറ്റം നടത്തി ഭരണവിരുദ്ധ വികാരം മറികടക്കാനുമാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
∙ ടിപ്പു സുൽത്താന്‍ വിവാദവും ഉറി, നഞ്ചെ ഗൗഡമാരും
അതിനിടെയാണ്, ഇടയ്ക്കിടെ ഉയർന്നു വരാറുള്ള ‘ടിപ്പു സുൽത്താൻ വിവാദം’ കർണാടകയിൽ വീണ്ടും ഉയർന്നത്. ഇത്തവണ പക്ഷേ ലക്ഷ്യം വൊക്കലിഗ സമുദായമായിരുന്നു. ടിപ്പു സുൽത്താൻ കൊല്ലപ്പെട്ടത് ബ്രിട്ടിഷുകാരുമായുള്ള യുദ്ധത്തിലല്ലെന്നും പകരം വൊക്കലിഗ പോരാളികളായ ഉറി ഗൗഡയും നഞ്ചെ ഗൗഡയുമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു വാദം. ബിജെപിയുടെ വൊക്കലിഗ നേതാക്കളായ സി.ടി.രവി, സി.എൻ. അശ്വന്ത് നാരായൺ, ശോഭ കരന്ത്‍ലജെ തുടങ്ങിയവർ ഈ വിഷയം ഏറ്റെടുക്കുകയും ചെയ്തു.
ബെംഗളൂരു–മൈസൂർ എക്സ്പ്രസ്‍വേ ഉദ്ഘാടനം ചെയ്യാൻ മാണ്ഡ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തുകൊണ്ട് സ്ഥാപിച്ച കമാനത്തിൽ ഉറി ഗൗഡയുടേയും നഞ്ചെ ഗൗഡയുടെയും ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക എതിർപ്പുകൾ ഉയർന്നതോടെ, വൊക്കലിഗ സന്യാസിയായ ബാലഗംഗാധരനാഥ സ്വാമിയുടെ ചിത്രം പകരം ചേർക്കുകയായിരുന്നു. മാണ്ഡ്യയിൽ പ്രസംഗിക്കുന്നതിനിടെ, ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ അശ്വന്ത് നാരായണും വിഷയം ഏറ്റെടുത്തു. ഉറി ഗൗഡയും നഞ്ചെ ഗൗഡയും ടിപ്പു സുൽത്താനെ ‘തീർത്തതു പോലെ’ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയേയും ‘തീർക്കണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതും വിവാദമായി.
താൻ കിട്ടൂർ റാണി ചെന്നമ്മയേയും സ്വാതന്ത്ര്യ സമര േസനാനി സംഗോളി രായ്യണ്ണയേയും ബഹുമാനിക്കുന്നതു പോലെ ടിപ്പു സുൽത്താനെയും ബഹുമാനിക്കുന്നുവെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. അശ്വന്ത് നാരായണിന് മന്ത്രിയായി തുടരാൻ ധാർമികമായി യാതൊരു അർഹതയുമില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടതോടെ മന്ത്രി നിലപാട് മയപ്പെടുത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും കോൺഗ്രസ് നേതാവിനെ താൻ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുമായിരുന്നു അശ്വന്ത് നാരായൺ പറഞ്ഞത്.
അതേസമയം, ഉറി ഗൗഡയും നഞ്ചെ ഗൗഡയും സാങ്കൽപ്പിക കഥാപാത്രങ്ങൾ മാത്രമാണെന്നാണ് കോൺഗ്രസിന്റെയും ജെഡിഎസിന്റെയും നിലപാട്. എന്നാൽ മൈസൂർ സർവകലാശാലയിലെ മുൻ വൈസ് ചാൻസിലർ ഡി. ജാവരേ ഗൗഡ എഴുതിയ ‘സുവർണ മാണ്ഡ്യ’ എന്ന പുസ്തകത്തിൽ ഉറി ഗൗഡയെക്കുറിച്ചും നഞ്ചെ ഗൗഡയെക്കുറിച്ചും പരാമർശങ്ങളുണ്ടെന്നും തങ്ങള്‍ ഉണ്ടാക്കിയ കഥയല്ല ഇതെന്നുമാണ് ബിജെപി നേതാക്കളുടെ വാദം. അഡ്ഡന്ത കരിയപ്പയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ടിപ്പുവിന നിജ കനസുഗാലു’ എന്ന കന്നഡ നാടകത്തില്‍ ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു. ഇതോടെയാണ് ഈ വിഷയത്തിലുള്ള ചർച്ചകൾ ചൂടുപിടിച്ചത്. ഇതിനിടെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ബിജെപി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്നും ആത്മാഭിമാനികളായ തങ്ങൾക്ക് സാങ്കൽപ്പിക കഥാപാത്രങ്ങളുടെ പേരിൽ മേനി നടിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി വൊക്കലിഗ സമുദായക്കാരൻ കൂടിയായ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും രംഗത്തെത്തി. സമുദായാചാര്യന്മാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നാലെ, വൊക്കലിഗ സമുദായം ഏറെ ബഹുമാനത്തോടെ കാണുന്ന ശ്രീ ആദിച്ചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിലെ മുഖ്യ പുരോഹിതൻ നിർമലാനന്ദനാഥ മഹാസ്വാമി ഇക്കാര്യത്തിൽ ഇടപെട്ടു. ചരിത്രപരമോ ശാസത്രീയമോ ആയ തെളിവുകളൊന്നും ഇക്കാര്യത്തിൽ ലഭ്യമല്ലെന്നും അത് ലഭ്യമാകുന്നതു വരെ ഈ പ്രശ്നത്തിന്മേലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉറി ഗൗഡയെക്കുറിച്ചും നഞ്ചെ ഗൗഡയെക്കുറിച്ചും സിനിമ നിർമിക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന ഹോർട്ടികൾച്ചർ മന്ത്രി മുനിരത്‍നയെ വിളിച്ചു വരുത്തുകയും ആ ശ്രമത്തിൽ നിന്ന് പിന്മാറാനും നിർദേശിച്ചു. ഒരു മുസ്‌ലിം ഭരണാധികാരിയെ മുന്നില്‍ നിർത്തി കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപി ആരോപണം. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ടിപ്പു സുൽത്താൻ വിഷയം മാറ്റമില്ലാതെ തുടരുമെന്നർഥം.
English Summary: Why BJP is Concentrating on Vokkaliga Regions for Upcoming Karnataka Election?