ഒരു ഗോളിന് പുണെയെ വീഴ്ത്തി ചെന്നൈ രണ്ടാം സ്ഥാനത്ത്

ഗോള്‍ നേടിയ ചെന്നൈയിൻ എഫ്സി താരങ്ങളുടെ ആഘോഷം

പുണെ∙ ക്യാപ്റ്റൻ ഹെൻറിക് സെറിനോ നേടിയ ഗോളിൽ എഫ്സി പുണെയെ 1–0നു വീഴ്ത്തി ചെന്നൈയിൻ എഫ്സി ഐഎസ്എൽ ഫുട്ബോളിൽ രണ്ടാം സ്ഥാനത്തേക്കു കയറി. 82–ാം മിനിറ്റിലാണ് ചെന്നൈയ്ക്ക് തുടർച്ചയായ രണ്ടാം ജയം നൽകിയ ഗോൾ പിറന്നത്.

ഗാവിലാൻ മാർട്ടിനെസിന്റെ കോർണർ സെറിനോ ഹെഡറിലൂടെ വലയ്ക്കുള്ളിലാക്കി. കളിയുടെ തുടക്കത്തിൽ പുണെ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാനായില്ല.

സെറ്റ് പീസുകളിൽ നിന്നായിരുന്നു അവരുടെ അവസരങ്ങളധികവും. മാർക്കോസ് ടെബാറിന്റെ ഫ്രീകിക്കിൽ നിന്നുള്ള റാഫേൽ ലോപ്പസിന്റെ ഷോട്ട് ഇഞ്ചുകൾ അകലെ പുറത്തു പോയി.

40–ാം മിനിറ്റിൽ ചെന്നൈ താരം ഗ്രിഗറി നെൽസന്റെ ഫ്ലയിങ് ഹെഡർ റാഫേൽ രക്ഷപ്പെടുത്തി. 60–ാം മിനിറ്റിൽ ബോക്സ് വിട്ടിറങ്ങിയ പുണെ ഗോൾകീപ്പർ വിശാൽ കെയ്തിനെ കടന്ന് പന്തു പോയെങ്കിലും ഗോൾലൈൻ‍ ക്ലിയറൻസിലൂടെ റാഫേൽ ഒരിക്കൽ കൂടി പുണെയുടെ രക്ഷകനായി. 77–ാം മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ കിട്ടിയ അവസരം പുണെ താരം അൽഫാരോ ക്രോസ്ബാറിനു മുകളിലൂടെ അടിച്ചു കളഞ്ഞു.