പാർവതീ നിനക്കെന്തുമാറ്റം... നോട്ടുബുക്ക് എന്ന ചിത്രത്തിൽ പൂജ എന്ന സ്കൂൾ കുട്ടിയായി വന്ന് അഭിനയ ജീവിതത്തിലേക്ക് കാലെടുത്തു വച്ച പാർവതി എന്ന അഭിനേത്രിയുെട മാറ്റം അതിശയിപ്പിക്കുന്നതാണ്. കഥയുടെ തിരഞ്ഞെടുപ്പും കഥാപാത്രത്തോടുള്ള അർപ്പണ ബോധവുമെല്ലാം ഇൗ നടിയുടെ കഥാപാത്രങ്ങളെ മികച്ചതാക്കുന്നു.
പലരും പറഞ്ഞ് കേട്ടിട്ടുണ്ട് സിനിമ കഴിഞ്ഞാലും കഥാപാത്രങ്ങൾ തങ്ങളെ വേട്ടയാടാറുണ്ടെന്ന്. കഥാപാത്രത്തോട് അവർ കാണിക്കുന്ന ആത്മാർഥതയുടെ ബാക്കി പത്രമാണ് ഇൗ വേട്ടയാടപ്പെടൽ. ഇത്തരമൊരു വേട്ടയാടലിൽ നിന്നു രക്ഷപെടാനാണ് പാർവതി ഒരിക്കൽ മുടി വെട്ടിയത്. ഏതൊരു നായികാ നടിയും തന്റെ സൗന്ദര്യത്തിനും മുടിക്കുമെല്ലാം വളരെ പ്രധാന്യം നൽകും. എന്നാൽ മാരിയൻ എന്ന തമിഴ് ചിത്രം ചെയ്തു കഴിഞ്ഞപ്പോൾ പാർവതിക്ക് ഒരു മാറ്റം വേണമായിരുന്നു. ഒരു സ്ട്രെസ് റിലീഫ് . അതിന് കണ്ടെത്തിയ മാർഗമായിരുന്നു ആ മുടിമുറിക്കൽ.
ഇപ്പോഴിതാ ജാതിപ്പേരും തനിക്ക് വേണ്ടെന്നു പറയുന്നു. മേനോൻ എന്ന ഇനി ആവിളി കേൾക്കാൻ താനില്ല എന്നും ഉറപ്പിച്ച് പറയുകയാണ് പാർവതി. നായക പ്രാധാന്യമുള്ള മലയാള സിനിമയിൽ തനിക്കു ലഭിക്കുന്ന വേഷത്തെ മികച്ചതാക്കാനും ശ്രദ്ധിക്കപ്പെടാനും പാർവതി ചെയ്യുന്ന കഠിനാധ്വാനമാണ് അവളുടെ കഥാപാത്രങ്ങളെ മികച്ചതാക്കുന്നത്.
ഇനി മുടി വളർത്താൻ തീരുമാനിച്ചു. കാരണം അഭിനേത്രി എന്ന നിലയിൽ മുടി ആവശ്യമാണ്. കാഞ്ചനമാലയിൽ എനിക്ക് വിഗ് വയ്ക്കാൻ വേണ്ടി മേക്കപ്പ് ചെയ്യുന്ന ചേച്ചി ഒരു പാട് കഷ്ടപ്പെട്ടു. നിങ്ങൾക്ക് വലിയൊരു റിലീഫ് വേണമെന്നു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ഒന്നു മുടി വെട്ടിനോക്കൂ. നിങ്ങവുടെ ഭാരം പകുതി കുറയും പാർവതി പറയുന്നു. പണ്ട് അവതാരികയായിരുന്നപ്പോൾ തനിക്ക് ശരിക്കും മലയാളം പറായാൻ അറിയില്ലായിരുന്നു. പിന്നീട് ഒരു സ്വയം തിരിച്ചറിവുണ്ടായി. തന്റെ അറിവും ഭാഷയുമെല്ലാം മെച്ചപ്പെടുത്തണമെന്ന്. പിന്നെ വായനയെ ഒപ്പം കൂട്ടി. ഇതിന്റെ പരിണിതഫലമായിരിക്കാം പാർവതിയുടെ പക്വതയാർന്ന പെരുമാറ്റം.
കാഞ്ചനമാലയായി വേഷമിടുന്നതിനു മുമ്പ് കാഞ്ചനേടത്തിയോട് ചോദിച്ചറിയാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. പക്ഷേ എനിക്ക് അവിടെയെത്തിയപ്പോൾ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല. ഞാൻ അവരെക്കണ്ട് മടങ്ങുകയായിരുന്നു. ഞാൻ കാരണം ആ അമ്മയ്ക്ക് ഒരു വിഷമവും ഉണ്ടാകുവാൻ പാടില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. പാർവതി ഒരിക്കൽ പറഞ്ഞു.
ഏതെങ്കിലും സിനിമയിൽ പാർവതിയെക്കാണുന്നുവെന്ന് ആളുകൾ പറഞ്ഞാൽ അത് തന്റെ അഭിനയ ജീവിതത്തിന്റെ പരാജയമായിരിക്കും. ഒാരോ സിനിമയ്ക്ക് ശേഷവും ഞാനൊരു ബ്രേക്കെടുക്കും. കാരണം എന്റെ മുഴുവൻ എനർജിയുമെടുത്താണ് ഒാരോ സിനിമയും ചെയ്യുന്നത്. അടുത്ത സിനിമയ്ക്ക് പിന്നെ നൽകാൻ എന്റെ കയ്യിൽ ഒന്നും ബാക്കിയുണ്ടാവില്ല.കാഞ്ചനമാലയിൽ നിന്ന് ഒമ്പത് മാസത്തെ ഇടവേള എടുത്താണ് ടെസയിൽ എത്തുന്നത്.
എന്നു നിന്റെ മൊയ്തീൻ എന്ന സിനിമ കാണില്ലെന്ന് ഉറപ്പിച്ച കാഞ്ചനമാലയും ഒടുവിൽ ആ ചിത്രം കണ്ടു. പാർവതിയുടെ സ്നേഹപൂർവമുള്ള വിളി തനിക്ക് നിരസിക്കാനായില്ലെന്ന് കാഞ്ചനേടത്തിയും സമ്മതിച്ചു. ബാംഗ്ലൂർ ഡേയ്സിലെ സെറയുടെ ചിരിയും മൊയ്തീനിലെ കാഞ്ചനമാലയുടെ വിരഹവും ചാർലിയെ ടെസയുടെ പ്രണയവുെമല്ലാം മലയാളി എന്നും കൂടെ നിർത്തും, ഒപ്പം ഇൗ അഭിനേത്രിയിൽ നിന്ന് വരാനിരിക്കുന്ന മാസ്മരിക കഥാപാത്രങ്ങൾക്കായുള്ള കാത്തിരിപ്പ് തുടരുകയും ചെയ്യും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.