പഴഞ്ചൻ ശീലങ്ങൾക്കു വിട, മുടിയഴകു കൂട്ടാൻ നൂതനാശയങ്ങളുമായി ജാവേദ് ഹബീബ്

Representative Image

മുടിയഴക് കൂട്ടാൻ നൂതനാശയങ്ങളുമായി പ്രശസ്ത ഹെയർ ഡിസൈനർ ജാവേദ് ഹബീബ് കൊച്ചിയിൽ. മുടിമുറി പത്തു ശതമാനം കലയും തൊണ്ണൂറുശതമാനം ശാസ്ത്രവുമെന്ന് പറഞ്ഞ ഹബീബ് തൽസമയ കേശാലങ്കാര പ്രദർശനവും നടത്തിയാണ് കാഴ്ചക്കാരെ കയ്യിലെടുത്തത്.

വ്യത്യസ്തനായ ജാവേദ് ഹബീബിനെ പെട്ടെന്നുതന്നെ എല്ലാവരും തിരിച്ചറിഞ്ഞു. ഒത്തുകൂടിയ 900ത്തോളം വരുന്ന ബ്യൂട്ടീഷ്യൻമാർക്കും പിന്നെ കാര്യങ്ങൾ എളുപ്പമായി. മുടിമുറിയുടെ സാധ്യതകൾ ജാവേദ് ഒത്തുകൂടിയവർക്ക് മുന്നിൽ ലൈവായി അവതരിപ്പിച്ചു. ജാവേദിന്റെ കരവിരുതിൽ ചമഞ്ഞൊരുങ്ങിയവരെ കണ്ടതോടെ ഒത്തുകൂടിയവർക്കും ആവശം പിന്നെ ഒരായിരം ചോദ്യങ്ങളും. മുടിമുറിയായാൽ പോലും നല്ല വിദ്യാഭ്യാസമാണ് യഥാർഥ പ്രഫഷണലിനെ സൃഷ്ടിക്കുന്നതെന്ന് ജാവേദ് പറഞ്ഞു.

മുടിയെ കുറിച്ച് കൊച്ചിക്കാരുടെ അറിവ് പോരെന്നാണ് ജാവേദിന്റെ പക്ഷം. കേശാലങ്കാരത്തിലെ നൂതനാശയങ്ങൾ അതിനാൽ തന്നെ ഈ നാടിന്റെ മുഖം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എന്നും ഷാംപൂ ചെയ്യണമെന്ന് പറഞ്ഞപ്പോൾ മുഖം കറുപ്പിച്ച സദസ്യർക്കുള്ള ജാവേദിന്റെ മറുപടി ഇതായിരുന്നു. ''സോപ്പും ടൂത്പേസ്റ്റും കെമിക്കൽ ആയിട്ടും എന്നും ഉപയോഗിക്കുന്നില്ലേ? അതുപോലെ തന്നെയാണ് ഷാംപൂ ചെയ്യൽ'' . എന്നും മുടി ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നും ജാവേദ് പറഞ്ഞു.

ബോളിവുഡാണോ ട്രെന്റ് സൃഷ്ടിക്കുന്നതെന്ന ചോദ്യത്തിനു മുന്നിൽ കേശാലങ്കാരത്തിനെത്തുന്നവരെയെല്ലാം ബോളിവുഡ് താരങ്ങളായാണ് കാണുന്നതെന്നാണ് ജാവേദിന്റെ പ്രതികരണം. മുടിപോയാൽ പോയി, പോകാതിരിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും പറഞ്ഞാണ് ജാവേദ് മടങ്ങിയത്.

Read more: Beauty Tips in Malayalam