Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഞാന്‍ ജയന്റെ മകനാണ്, ബന്ധുക്കള്‍ എന്നെയും അമ്മയെയും ഒഴിവാക്കി' ആദിത്യന് മറുപടിയുമായി മുരളി ജയൻ

jayan-controversy ഞാൻ ജയന്റെ മകനാണ്. എന്നാൽ അക്കാര്യം പറഞ്ഞാൽ കോടതി കയറ്റുമെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ അതൊന്നു കാണട്ടെ, മുരളി ജയൻ പറയുന്നു.

അന്തരിച്ച നടൻ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴിതാ ജയൻ തന്റെ അച്ഛനാണെന്ന് വ്യക്തമാക്കി മുരളീ ജയന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ജയന്‍ തന്റെ വല്യച്ഛനാണെന്ന് വെളിപ്പെടുത്തി ഉമാ നായര്‍ എന്ന സീരിയല്‍ നടിയും അടുത്തിടെ രംഗത്ത് വന്നിരുന്നു. ഇതിനെ ചോദ്യം ചെയ്ത ജയന്റെ അനുജന്റെ മകൾ ലക്ഷ്മിയും നടനും ലക്ഷ്മിയുടെ സഹോദരനുമായ ആദിത്യനും രംഗത്തെത്തിയിരുന്നു. 

ധാരാളം പേർ ജയൻ അച്ഛനാണ് വല്യച്ചനാണ് എന്നൊക്കെ പറഞ്ഞു ബന്ധുത്വം അവകാശപ്പെടുന്നുണ്ട് എന്ന് ആദിത്യൻ പറഞ്ഞതിന് പിന്നാലെയാണ്, ആദിത്യനുള്ള മറുപടിയുമായി മുരളി ജയൻ എത്തിയിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിൽ ലൈവ് വീഡിയോ വഴിയാണ് മുരളി ജയൻ സംസാരിച്ചത്. 

ഞാൻ ജയന്റെ മകനാണ്. എന്നാൽ അക്കാര്യം പറഞ്ഞാൽ കോടതി കയറ്റുമെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ അതൊന്നു കാണട്ടെ, മുരളി ജയൻ പറയുന്നു. താൻ അല്ലാതെ മറ്റാരും ജയന്റെ മകനാണ് എന്ന അവകാശവാദവുമായി വന്നിട്ടില്ല എന്നും അദ്ദേഹം പറയുന്നു. 

രണ്ടു ഫേസ്‌ബുക്ക് ലൈവുകളിലൂടെയാണ് മുരളി കാര്യങ്ങൾ വിശദീകരിച്ചത് മുരളി ജയന്റെ ഫേസ്‌ബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ...

'' വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാരതിയമ്മ എന്ന സ്ത്രീ കൊല്ലം തേവള്ളി ഒരു പാലത്തിനടുത്ത് താമസിച്ചിരുന്നു. അവിടെ തീപ്പെട്ടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്കമ്മ അതായത് എന്റെ അമ്മ ഭാരതിയമ്മയെ കാണുമ്പോൾ, അവർ ദാരിദ്ര്യത്തിൽ ആയിരുന്നു. എന്റെ അമ്മ അവരെ സഹായിച്ചു. ഭാരതിയമ്മയുടെ നേവിയിൽ ജോലി ചെയ്തിരുന്ന മകൻ കൃഷ്‌ണൻ നായർ നാട്ടിൽ എത്തിയപ്പോൾ, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തങ്കമ്മയുമൊത്തുള്ള വിവാഹം നടന്നു. 

പിന്നീട് മകനായ ഞാൻ പിറന്നു. അന്ന് ജാതകം നോക്കിയ ജ്യോൽസ്യൻ കുഞ്ഞിന്റെ അച്ഛൻ ഉയരങ്ങളിൽ എത്തും എന്നും എന്നാൽ കുഞ്ഞു അച്ഛന്റെ അരക്കൊപ്പം എത്തുമ്പോൾ അദ്ദേഹം മരണപ്പെടും എന്നും പറഞ്ഞു. എന്നാൽ അച്ഛൻ എന്നത് കാര്യമാക്കിയില്ല. പിന്നീടാണ് അച്ഛൻ സിനിമയിൽ വരുന്നതും സൂപ്പർ സ്റ്റാർ ആകുന്നതും. പണവും പ്രശസ്തിയും വന്നപ്പോൾ ഞാനും അമ്മയും അധിക പറ്റായി. അങ്ങനെ ബന്ധുക്കൾ പതിയെ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു– മുരളി ജയൻ പറയുന്നു. 

കാര്യങ്ങൾ മനസിലാക്കിയ അച്ഛൻ ഞങ്ങളെ വന്നു വിളിച്ചുവെങ്കിലും അമ്മ പോകാൻ വിസമ്മതിച്ചു. അച്ഛൻ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു വേറെ വിവാഹം കഴിക്കില്ല എന്ന്. അച്ഛൻ പലകുറി സംരക്ഷണം നൽകുന്നതിനായി വിളിച്ചെങ്കിലും അമ്മ ബന്ധുക്കളെ ഭയന്നാണ് പോകാതിരുന്നത്. അങ്ങനെ ഞങ്ങൾ വാടകവീട്ടിൽ താമസക്കാരായി.

എനിക്ക് ഒൻപത് വയസായപ്പോൾ ജാതകത്തിൽ പറഞ്ഞപോലെ അച്ഛൻ മരിച്ചു. അമ്മൂമ്മയുടെ മരണം കൂടി കഴിഞ്ഞതോടെ പിന്നെ ആ വീട്ടിലേക്ക് ഞങ്ങൾ പോകാതായി. ഈ കഥയില്‍ ഒരു നായിക ഉണ്ട്. അത് എന്റെ അമ്മയാണ്. അമ്മയുടെ നല്ല കാലത്ത് അച്ഛന്റെ കുടുംബത്തെ സംരക്ഷിച്ചു. എനിക്ക് അച്ഛന്റെ ഒന്നും വേണ്ട. ഒന്നും ആഗ്രഹിക്കുന്നില്ല. ജയന്റെ മകനാണെന്ന് പറഞ്ഞാല്‍ എന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് ആദിത്യന്റെ ഭീഷണി. ഞാന്‍ കൊല്ലം സ്റ്റേഷനില്‍ പരാതി നല്‍കി. കാര്യം ഒന്നും ഉണ്ടായില്ല. 

കണ്ണന്‍നായരെയും ആദിത്യനെയും എന്നെയും ചേര്‍ത്ത് ഒരു ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ തയാറായാല്‍ ഞാനും തയാര്‍ ആണ് എന്ന് അദ്ദേഹം ഏറ്റവും ഒടുവിലായി ഇറക്കിയ ലൈവിലൂടെ പറഞ്ഞു. ഞാൻ നനഞ്ഞു ഇറങ്ങി ഇനി കുളിച്ചേ കയറൂ. തന്റെ അച്ഛന്റെ വീട്ടുകാരോട് ഇത്തരത്തിൽ പ്രതികരിക്കാൻ തനിക്ക് അവസരം ഒരുക്കി തന്ന മിമിക്രിക്കാരോടും നന്ദി, ഉമാ നായരോടും പ്രത്യേകം നന്ദി അറിയിക്കുന്നു '' 

Read more on Lifestyle Magazine