വീഴുന്നത് തോല്‍വിയല്ല, അവിടെ നിന്നു വീണ്ടും എഴുന്നേറ്റു നടക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അത് തോല്‍വിയാകുന്നത്. എവിടെയെങ്കിലും തോറ്റാല്‍, തിരിച്ചടി നേരിട്ടാല്‍ നമുക്കെല്ലാവര്‍ക്കും കിട്ടുന്ന ഉപദേശമാണിത്. എന്നാല്‍ രണ്ട് തവണ വീണാലോ...നാലോ അഞ്ചോ തവണ ആയാലോ...പലരും മാനസികമായി തകർന്നു പോകും. ഒരു മുപ്പത് തവണ ആവര്‍ത്തിച്ച് തോറ്റാലോ. ഭ്രാന്താകാതിരുന്നാല്‍ ഭാഗ്യം എന്നേ പറയേണ്ടൂ...
ചൈനയിലെ ഏറ്റവും വലിയ സമ്പന്നന്‍ ജാക് മാ ഇന്നു ലോകം മുഴുവനുമുള്ളവര്‍ക്ക് ആവേശവും ആഘോഷവും ആയി മാറാന്‍ ഒരു കാരണമേയുള്ളൂ. 30 തവണയോളം ജോലിക്കപേക്ഷിച്ച് പരാജയപ്പെട്ടിട്ടും 31-ാമത്തെ തവണയും മനസ്സ് തളര്‍ന്നില്ല എന്ന കാരണം. തോല്‍വിയുടെ പാരമ്യത്തില്‍ നിന്നാണ് ജാക് മാ ആലിബാബയുടെ വിളക്കുമായി പിന്നീട് നിധികുംഭം തന്നെ സ്വന്തമാക്കിയത്.
വര്‍ഷം 1999, ആലിബാബയെന്ന ഇ-കൊമേഴ്‌സ് സംരംഭം തുടങ്ങാന്‍ സുഹൃത്തുക്കളോട് 44,25,300 രൂപ മുടക്കാന്‍ പറഞ്ഞ ജാക്ക് മായ്ക്ക് അന്ന് പണത്തിന്റെ പിന്‍ബലം തീരെയില്ലായിരുന്നു. അവിടെ നിന്ന് ഏകദേശം രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ പിടിച്ചാൽ കിട്ടാത്ത ആഗോള ഭീമനായി മാറി ആലിബാബ. 40 ബില്യൻ ഡോളറിന്റെ സമ്പാദ്യവുമായി ജാക് മാ ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയിൽ തല ഉയര്‍ത്തി നില്‍ക്കുന്നു.
ആലിബാബയെന്ന ബിസിനസ് സാമ്രാജ്യത്തില്‍ നിന്നു ഒരു വര്‍ഷത്തിനുള്ളില്‍ പടിയിറങ്ങുമെന്ന് കഴിഞ്ഞ മാസമാണ് ജാക് മാ പ്രഖ്യാപിച്ചത്. തനിക്കേറെ ഇഷ്ടപ്പെട്ട, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ശിഷ്ട ജീവിതം കൂടുതല്‍ അര്‍ഥപൂർണമാക്കാനാണ് ഈ സംരംഭകന്റെ ലക്ഷ്യം.