പട്ടിയുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാൽ വളവു നിവരുമോ എന്നു പരീക്ഷിച്ച് അവസാനം ഒരു ചൊല്ലുണ്ടാക്കി സംതൃപ്തിയടഞ്ഞ മഹാനെ നമിക്കണം. ഓമനകളെ ഗ്രൂം ചെയ്തെടുത്താലെന്താ എന്നു അന്നേ ചിന്തിച്ച ദീർഘദർശി! പട്ടിയുടെ വാൽ നിവർത്താനുള്ള ‘സാങ്കേതിക വിദ്യ ഇനിയും കണ്ടു പിടിച്ചില്ലെങ്കിലും മറ്റെല്ലാ തരത്തിലും വളർത്തുമൃഗങ്ങളെആഡംബരത്തിൽ ആറാടിച്ചുകൊണ്ടു നടക്കുകയാണ് ഇന്നു ലോകം.
പെറ്റ്കെയർ വ്യവസായം അതിവേഗം വളരുന്ന രാജ്യങ്ങളിൽ മുൻനിരയിൽത്തന്നെയുണ്ട് ഇന്ത്യ.കഴിച്ചതിന്റെ ബാക്കി വീട്ടിൽ വളർത്തുന്ന പൂച്ചയ്ക്കും പട്ടിക്കും കൊടുക്കുന്ന കാലം എന്നേ കഴിഞ്ഞു. പെറ്റ് ഫൂഡ് വാങ്ങിക്കൊടുക്കുന്നവൻ പോലും ഇന്നു പഴഞ്ചനാണ്. ഓമനകൾക്ക് പ്രീമിയം സേവനങ്ങളും ഉൽപന്നങ്ങളും നൽകുന്നതാണ് ഇപ്പോൾ ട്രെൻഡ്.ഗ്രൂമിങ്, സ്പാ, പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണം, ഡേ കെയർ സംവിധാനം,പാർട്ടികളൊരുക്കൽ എന്നിവയെല്ലാം ഇതിൽ പെടുന്നു.
മാസം 10,000 - 12,000 രൂപ വരെയെങ്കിലും ഓമനകൾക്കായി ചിലവിടുന്നത്രേ. അടുത്ത വർഷത്തോടെ ഇന്ത്യയിലെ പെറ്റ്കെയർ വിപണി 800 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. വളർത്തു മൃഗത്തെ വീട്ടിലെ ഒരംഗത്തെ പോലെ തന്നെ ജനം കണ്ടു തുടങ്ങിയെന്നതാണ് പ്രധാനമാറ്റം.
ഓഫിസിലെ ടെൻഷനും സമ്മർദവുമൊക്കെയായി വീട്ടിലെത്തിയാലും അൽപ്പനേരം വളർത്തു മൃഗങ്ങൾക്കൊപ്പം ചിലവിട്ടാൽ ആൾ ഉഷാറാകും. എന്തു പറഞ്ഞാലും ഓമന തിരിച്ചൊന്നും പറയാതെ കേട്ടിരിക്കുമെന്നത് മറ്റൊരു ഗുണം. കീശയുടെ കനമോ ജോലിയുടെ ഗാംഭീര്യമോ ഒന്നും വളർത്തുമൃഗങ്ങൾക്കൊരു വിഷയമേയല്ല.
യജമാനനെ പ്രാണനുതുല്യം സ്നേഹിക്കും, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ. മക്കളൊക്കെ വിദേശത്തു ചേക്കേറിയതിനാൽ വാർധക്യം തനിച്ചു കഴിച്ചു കൂട്ടേണ്ടി വരുന്ന മുതിർന്ന ദമ്പതികൾ സ്നേഹിക്കാൻ മാത്രമല്ല, സുരക്ഷിതത്വം ഉറപ്പു വരുത്താനും ഓമനമൃഗങ്ങളെ ആശ്രയിക്കുന്നു. ഇങ്ങനെ ഉറ്റവരെക്കാൾ സ്നേഹിക്കുന്ന വളർത്തുമൃഗങ്ങൾക്കായി അൽപ്പം കൂടുതൽ കാശു ചെലവിട്ടാലെന്താ എന്നതാണ് ലൈൻ.
ജോലിയുള്ളവർക്ക് പകൽ ഓമനകളെ വീട്ടിൽ അടച്ചിട്ടു പോകണ്ട. അവരെ ഡേ കെയർ സെന്ററുകളിലേൽപ്പിക്കാം.പെറ്റ് സിറ്റിങ് നടത്തുന്നവരുണ്ട്. ഓമനകൾക്കായി സാഹസിക ക്യാംപുകളുണ്ട്. കുറച്ചു നാൾ എവിടെയെങ്കിലും കറങ്ങിയിട്ടു വരാമെന്നു ചിന്തിക്കുന്നതിനും തടസമില്ല, വളർത്തു മൃഗങ്ങൾക്കായി ബോർഡിങ് സംവിധാനമുണ്ട്. നിങ്ങൾ തിരിച്ചെത്തും വരെ വളർത്തു മൃഗങ്ങൾക്ക് സുഖപ്രദമായ ജീവിതം ഇവർ ഉറപ്പു വരുത്തിക്കൊള്ളും.
പെറ്റ് ഗ്രൂമിങാണ് ജനം കാശു വാരിയെറിയുന്ന മറ്റൊരു മേഖല. ഓമനകൾക്കു നെയിൽ പോളിഷിങ്, കളർ ചെയ്യൽ, അരോമ തെറപ്പി, ഓയിൽ മസാജ്, ഹെയർ സ്റ്റൈലിങ്.....എന്തൊക്കെ സാധ്യതകൾ. പ്രായമായി രോമമൊക്കെ കൊഴിഞ്ഞ പൂച്ചക്കും പട്ടിക്കുമായി ഹെയർ എൻഹാൻസ്മെന്റ് ട്രീറ്റ്മെന്റ് നടത്താം. ചെവി വൃത്തിയാക്കാം. രോമപ്പുതപ്പിലെ പാടുകൾ മാറ്റാം. വേണ്ടാത്ത രോമം കളയാം. പെറ്റ് ധാബകളാണ് മറ്റൊരു പ്രതിഭാസം.
സസ്യാഹാരികളായ ഓമനകൾക്കായി പ്രത്യേക വിഭവങ്ങൾ, ചിക്കനും ബീഫുമൊക്കെയാണു പ്രിയമെങ്കിൽ അങ്ങനെ.
നമുക്കു കട്ടിലും മെത്തയുമൊക്കെ ആകാമെങ്കിൽ പിന്നെ വളർത്തു മൃഗങ്ങൾക്കുമായിക്കൂടേ. പെറ്റ് ഫർണിച്ചറിനു നല്ല ഡിമാൻഡാണ്. ഓമനകൾക്കായി പ്രത്യേക തലയിണ, ബെഡ്, കസ്റ്റമൈസ്ഡ് ഉപകരണങ്ങൾ എന്നിവയുണ്ട്. വളർത്തുമൃഗങ്ങൾക്ക് വസ്ത്രങ്ങൾ വാങ്ങി നൽകാനും പണം ചിലവാക്കുന്നവരുണ്ട്.
സ്വെറ്റർ, ടൈ, സ്കാർഫ്, റെയിൻകോട്ട് എന്നിവയെല്ലാം വിപണിയിലുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് പട്ടികൾക്കായുള്ള ഷെർവാണികളാണ്. വിവാഹസീസണിലാണ് കൂടുതൽ വിൽപ്പന. ഓമനകൾക്കായി പ്രത്യേക കഫേ, ഫസ്റ്റ് എയ്ഡ് കിറ്റുകൾ, കളിപ്പാട്ടങ്ങൾ എന്നീ വകകളിലും ജനം പണം ചിലവിടുന്നു.
വാക്സിനേഷൻ, മുന്തിയ ആശുപത്രികളിലെ ചികിൽസ, പെറ്റ് റിസോർട്ട് പോലെ വളർത്തുമൃഗങ്ങൾക്ക് മാനസികോല്ലാസത്തിനുള്ള വഴികൾ എന്നിവയെല്ലാം പെറ്റ് കെയർ വ്യവസായത്തിന്റെ ഭാഗമാണ്.
ഓമനകളുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുന്നതും ട്രെൻഡാണത്രേ. ഓ ഇതൊക്കെ വമ്പൻ നഗരങ്ങളിൽ മാത്രമല്ലേ നടക്കൂ എന്നു ചിന്തിക്കണ്ട. എത്ര പെറ്റ് കെയർ സെന്ററുകളാണ് ഇപ്പോൾ തന്നെ കേരളത്തിൽ. ഓമനപ്പൂച്ചയെ പെറ്റ് സലൂണിലേക്കും പട്ടിക്കുട്ടനെ സ്പായിലേക്കുമൊക്കെ ഏവരും കൊണ്ടുപോകുന്ന കാലം അധികം വൈകാതെ സമാഗതമാകുമെന്നുറപ്പിക്കാം.
POST YOUR COMMENTS
In order to prevent misuse of this functionality your IP address is traced
അരുമകൾ ഉടമകൾ
Your comment is posted successfully
More Comments
You have already approved this comment.
You have already marked this comment as offensive
Your comments will be validated by Manorama.
You have already agreed to this comment
You have already disagreed to this comment
Disclaimer