ആഴ്ചതോറും ഫോൺ നമ്പർ മാറ്റേണ്ട ദുരവസ്ഥ; തുറന്നു പറഞ്ഞ് നടി

മുൻഭർത്താവിൽ നിന്നനുഭവിച്ച ഗാർഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിലാണ് അക്വാമാൻ താരം അമ്പർ ഹേഡിന് ചില മോശം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. ഗാർഹിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന്റെ പേരിൽ താൻ വധഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് ആഴ്ചതോറും ഫോൺ നമ്പർ മാറ്റേണ്ട ഗതികേടിലാണ് താനെന്നും താരം പറയുന്നു.

മുൻഭർത്താവ് ജോണി ഡെപ്പിനെതിരെയാണ് താരം ഗാർഹിക പീഡന പരാതി ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ :- 

''ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെട്ടാൽ ഒരിക്കലും ഒരു നടിയായി തുടരാനാവില്ലെന്ന് സുഹൃത്തുക്കൾ എന്നെ ഉപദേശിച്ചിരുന്നു. ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത റോളിൽ നിന്ന് അവരെന്നെ മാറ്റി. ഗ്ലോബൽ ഫാഷൻ ബ്രാൻഡിന്റെ ക്യാംപെയിനിൽ നിന്നും കമ്പനി എന്നെ പുറത്താക്കി. വ്യക്തി ജീവിതത്തിലെ ഒരു ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞതിനാലാണ് എന്റെ പ്രൊഫഷണൽ ലൈഫിൽ ഇത്രയുമൊക്കെ പ്രശ്നങ്ങൾ എനിക്കുണ്ടായത്''.– അമ്പർ പറയുന്നു.

''സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയാൻ പ്രേരണ നൽകുന്നതിനാണ് ഗാർഹിക പീഡനത്തെക്കുറിച്ച് ഒരു മാധ്യമത്തിലൂടെ തുറന്നു പറഞ്ഞത്. അക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു വരുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുവാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ഇത്തരം പ്രശ്നങ്ങൾക്ക് എത്രത്തോളം ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് നമ്മൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് നന്നായറിയാം. നമ്മുടെ ജീവിതം ശരിയായി രൂപപ്പെടുത്തുന്നതിനു വേണ്ടി നിയമങ്ങളിൽ മാറ്റം വരണമെന്ന് ഒരുമിച്ചു നിന്നു പറയാനും നമുക്കവകാശമുണ്ട്''– അമ്പർ പറയുന്നു.

എന്നാൽ തനിക്കെതിരെ അമ്പർ ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്നും, കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ഡെപ്പിന്റെ വാദം. 2017ലാണ് ഇരുവരും വേർപിരിഞ്ഞത്.