യുദ്ധങ്ങള്‍ മനുഷ്യരെ മാത്രമല്ല ദുരിതത്തിലാഴ്ത്തുന്നത്. അവരുമായി ബന്ധപ്പെട്ട പ്രകൃതിയേയും ജീവികളെയും അത് ദുരിതക്കയത്തിലേക്ക് തള്ളിവിടും.
ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം നിരന്തരം അലട്ടുന്ന ഗാസാമുനമ്പിലെ മൃഗശാലയും നേരിടുന്ന പ്രതിസന്ധി ഈ യുദ്ധഭീഷണിയാണ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ മൃഗശാലയുടെ വരുമാനം കുറഞ്ഞതോടെ ശേഷിക്കുന്ന കുറച്ചു മൃഗങ്ങളെ സംരക്ഷിക്കാന്‍ മൃഗശാലയിലുണ്ടായ മൂന്നു സിംഹക്കുട്ടികളെ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ് ഗാസാ മുനമ്പിലെ മൃഗശാല.
മൃഗശാലയുടെ ഉടമയായ മുഹമ്മദ് അഹമ്മദ് ജുമായാണ് സിംഹക്കുട്ടികളെ വില്‍ക്കാനുണ്ടെന്നു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 3500 ജോര്‍ദാന്‍ ദിനാര്‍ അഥവാ 5000 ഡോളര്‍ ആണ് ഒരു സിംഹക്കുട്ടിയുടെ വില. മൃഗശാലയിലെ സാമ്പത്തിക പരാധീനതയാണ് ഒരു മാസം മുന്‍പു ജനിച്ച മൂന്നു സിംഹക്കുട്ടികളെ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ നിര്‍ബന്ധിതനാക്കിയതെന്നും മുഹമ്മദ് പറയുന്നു. ഈ തുക കൊണ്ടു ബാക്കിയുള്ള സിംഹങ്ങള്‍ക്കാവശ്യമായ ഭക്ഷണവും മറ്റു
സൗകര്യങ്ങളും ലഭ്യമാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നെന്നും മുഹമ്മദ് വ്യക്തമാക്കി.മൂന്ന് പെണ്‍സിംഹങ്ങളും ഒരു ആണ്‍സിംഹവുമാണ് മുഹമ്മദിന്റെ മൃഗശാലയിലുള്ളത്. ഇവയെല്ലാം നല്ല ആരോഗ്യത്തിലുള്ളതിനാല്‍ മൃഗശാലയില്‍ ഇനിയും
സിംഹക്കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ മൂന്ന് കുുട്ടികളെ വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് മുഹമ്മദ് പറയുന്നു. കഴിഞ്ഞ 23 വര്‍ഷമായി ഈ മൃഗശാല ഏറ്റെടുത്തു നടത്തുന്നത് മുഹമ്മദാണ്. മൃഗശാലയ്ക്ക് അമ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. മാസം 350 ഡോളറോളം
മൃഗങ്ങളുടെ ഭക്ഷണത്തിനും മൃഗശാലയിലെ മറ്റാവശ്യങ്ങള്‍ക്കുമായി ചിലവു വരും. ഇസ്രയേല്‍ പലസ്തീന്‍ ബന്ധത്തിലെ പ്രശ്നങ്ങള്‍ മൂലം സന്ദര്‍ശകരില്‍ നിന്നുള്ള വരുമാനവും ഇപ്പോൾ കാര്യമായി ലഭിക്കാറില്ല.
പോറ്റാന്‍ കഴിവില്ലാത്തതിനെ തുടര്‍ന്ന് മൂന്ന് കടുവകളേയും രണ്ട് പുള്ളിപ്പുലികളും ഉള്‍പ്പടെ പതിനെട്ടു മൃഗങ്ങളെ ദക്ഷിണാഫ്രിക്കയിലെ മൃഗശാലയ്ക്ക് മുഹമ്മദ് കൈമാറിയിരുന്നു. മൃഗശാലയിലെ പ്രതിസന്ധി മൃഗങ്ങളെ പട്ടിണി മരണത്തിലേക്കു നയിക്കുമെന്നു കണ്ടതിനെ തുടര്‍ന്ന് അവയുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായിട്ടാണ് കൈതമാറ്റം നടന്നതെന്നും മുഹമ്മദ് പറഞ്ഞു.