തിരുവനന്തപുരം∙ കിൻഫ്രയ്ക്കു ഭൂമി കൈമാറുന്നതിലൂടെ എഫ്എസിടിക്കു ലഭിക്കുന്ന തുക പൂർണമായി ആ സ്ഥാപനത്തിന്റെ ആധുനികീകരണത്തിനും വിപുലീകരണത്തിനും വിനിയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. ‘ഫാക്ടിന്റെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയാണു പെട്രോളിയം വ്യവസായം സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന്റെ വ്യവസായ വികസന സ്ഥാപനമായ കിൻഫ്രയ്ക്കു കൈമാറുന്നത്. രണ്ടു കമ്പനികളും ചർച്ചചെയ്തു വില നിശ്ചയിച്ചു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന തുക ഫാക്ടിന്റെ കടബാധ്യത തീർക്കാനും നികുതി അടയ്ക്കാനും വിനിയോഗിക്കാനാണു വളം-രാസവസ്തു മന്ത്രാലയം തീരുമാനിച്ചത്.
കേന്ദ്ര സർക്കാരിനും ബാങ്കിനുമുള്ള ബാധ്യത തീർത്താൽ ഫാക്ടിന്റെ പുനരുദ്ധാരണത്തിനു പണം ബാക്കിയുണ്ടാകില്ല. പുനരുദ്ധാരണ പദ്ധതി നേരത്തേ തന്നെ കേന്ദ്ര മന്ത്രാലയത്തിന്റെ പരിഗണനയിലുള്ളതാണ്. ഭൂമി വിൽപനയിലൂടെ ലഭിക്കുന്ന തുക പൂർണമായും കമ്പനിയുടെ പുനരുദ്ധാരണത്തിനു വിനിയോഗിക്കാൻ ബന്ധപ്പെട്ട മന്ത്രാലയത്തിനു നിർദേശം നൽകണം. കേന്ദ്ര സർക്കാരിനുള്ള കടം എഴുതിത്തള്ളുകയോ ആ തുക ഫാക്ടിലെ സർക്കാർ ഓഹരിയാക്കി മാറ്റുകയോ ചെയ്യണം.’