കറാച്ചി∙ സമുദ്രാതിർത്തി ലംഘിച്ചു മീൻ പിടിച്ചതിനു ശിക്ഷിക്കപ്പെട്ട 350 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ തിരിച്ചയയ്ക്കാൻ പാക്കിസ്ഥാൻ കോടതി നിർദേശിച്ചു. കഴിഞ്ഞ ജനുവരി 27 മുതൽ ജില്ലാ ജയിലിൽ കഴിയുന്ന ഇന്ത്യക്കാരെ ഇന്നലെ ജയിലിലെത്തിയ മജിസ്ട്രേട്ട് കുറ്റപത്രം വായിച്ചുകേൾപ്പിച്ചു.
ശിക്ഷയിൽനിന്ന് ഒഴിവാക്കണമെന്ന അഭ്യർഥന പരിഗണിച്ചാണു മജിസ്ട്രേട്ട് അനുഭാവപൂർണമായ നിലപാടെടുത്തത്. തടവുകാരായി കഴിഞ്ഞ കാലയളവ് ശിക്ഷയായി പരിഗണിക്കുന്നുവെന്നു പ്രഖ്യാപിച്ച ജഡ്ജി, ഇവരെ ഇന്ത്യയിലേക്കു മടക്കി വിടാനുള്ള നടപടികൾ സ്വീകരിക്കാൻ ജയിൽ അധികൃതരോടു നിർദേശിച്ചതായി പാക്ക് ദിനപത്രം റിപ്പോർട്ട് ചെയ്തു.
350 മൽസ്യത്തൊഴിലാളികൾക്കൊപ്പം 60 ബോട്ടുകളുമാണ് അതിർത്തി ലംഘിച്ചതിനു പാക്ക് അധികൃതർ ഈ വർഷമാദ്യം പിടിച്ചത്.