ന്യൂഡൽഹി∙ ഈ വർഷത്തെ ആദ്യഘട്ടം നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 18നും മേഘാലയയിലും നാഗാലാൻഡിലും 27നും ആണു വോട്ടെടുപ്പ്. മൂന്നിടത്തെയും വോട്ടെണ്ണൽ മാർച്ച് മൂന്നിന്. മൂന്നു സംസ്ഥാനങ്ങളും പിടിച്ചെടുക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ജയപരാജയങ്ങളാണു രാജ്യം ഉറ്റുനോക്കുന്നത്.
ത്രിപുരയിൽ ഇടതുമുന്നണിയും മേഘാലയയിൽ കോൺഗ്രസുമാണു നിലവിൽ ഭരിക്കുന്നത്. നാഗാ പീപ്പിൾസ് ്രഫണ്ട് – ബിജെപി മുന്നണിയാണു നാഗാലാൻഡിൽ അധികാരത്തിൽ. കേരളം കഴിഞ്ഞാൽ സിപിഎം ഭരിക്കുന്ന ഒരേയൊരു സംസ്ഥാനമാണു ത്രിപുര. കഴിഞ്ഞ നാലു തവണയായി മണിക് സർക്കാരാണു മുഖ്യമന്ത്രി. ഇടത് ആധിപത്യം തകർക്കാൻ ബിജെപി ശ്രമിക്കുമ്പോൾ പിടിച്ചുനിൽക്കുക എന്നതു സിപിഎമ്മിന്റെ ജീവന്മരണ പ്രശ്നമാണ്. തൃണമൂൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യം ത്രികോണ മൽസരവേദിയാണ് ഇവിടെ തുറക്കുന്നത്.
അസമിൽ ബിജെപിയോടു പരാജയപ്പെട്ട കോൺഗ്രസിനു മേഘാലയ നിലനിർത്തുക അഭിമാനപ്രശ്നമാണെങ്കിലും പാർട്ടിക്കുള്ളിലെ പടയാണു തലവേദന. ഈ വർഷം ഇനി കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറം, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പു വരാനുണ്ട്.