ബെംഗളൂരു ∙ ദലിത് സംഘടനകൾ വഴിയിൽ തടഞ്ഞതിനു പിന്നാലെ കേന്ദ്ര സഹമന്ത്രി അനന്ത്കുമാർ ഹെഗ്ഡെ നടത്തിയ ‘കുരയ്ക്കുന്ന തെരുവുപട്ടികളെ ഗൗനിക്കാറില്ല’ എന്ന പ്രസ്താവന വിവാദമായി. ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്കറെ അവഹേളിച്ചെന്ന് ആരോപിച്ച് ദലിത് സംഘടനകൾ കഴിഞ്ഞ ദിവസം ബെള്ളാരിയിൽ മന്ത്രിയുടെ കാർ തടഞ്ഞിരുന്നു. ഇതിനുപിന്നാലെ നടത്തിയ പ്രസംഗത്തിലാണു വിവാദ പ്രയോഗം.
‘നൈപുണ്യ ഭാരതം’ എന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാൽക്കരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമെന്നും ഇതിനിടെ കുരയ്ക്കുന്ന തെരുവുപട്ടികളെ ഗൗനിക്കില്ലെന്നുമാണു പറഞ്ഞത്. ഇതോടെ, ദലിത് സംഘടനകൾ വീണ്ടും രംഗത്തെത്തി. കരിങ്കൊടി വീശിയ ഇവർ ഹെഗ്ഡെക്കെതിരെ മുദ്രാവാക്യം മുഴക്കി. മന്ത്രിയുടെ അകമ്പടി വാഹനം തടയാൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മാസത്തിനിടെ ഹെഗ്ഡെയുടെ മൂന്നാമത്തെ വിവാദപ്രസ്താവനയാണിത്. ഇന്ത്യൻ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും എതിരെ നടത്തിയ പരാമർശം വിവാദമായതോടെ മാപ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ കന്നഡ സാഹിത്യകാരൻമാർ ഒന്നിനും കൊള്ളാത്തവരാണെന്ന് ആക്ഷേപിച്ചതും വിവാദമായി.