Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങരയിലേക്ക് കടത്താൻ ശ്രമിച്ച 79.76 ലക്ഷത്തിന്റെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ

money-seized കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്നു പൊലീസ് പിടികൂടിയ കുഴൽപ്പണം

കുറ്റിപ്പുറം ∙ വേങ്ങരയിലേക്കു കടത്താൻ ശ്രമിച്ച 79.76 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടു പേർ പൊലീസിന്റെ പിടിയിലായി. വേങ്ങര ഊരകം സ്വദേശി മണിത്തൊടി വീട്ടിൽ അബ്‌ദുറഹ്‌മാൻ (43), വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറങ്ങോടത്തിൽ സിദ്ദീഖ് (24) എന്നിവരാണ് അറസ്‌റ്റിലായത്.

money-seized1 കുറ്റിപ്പുറത്ത് കുഴൽപ്പണവുമായി പിടിയിലായ അബ്ദുറഹ്മാൻ, സിദ്ദീഖ്

രാവിലെ ഏഴോടെ ചെന്നൈ–മംഗളൂരു മെയിലിൽ കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയ ഇവരെ തിരൂർ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണു പിടികൂടിയത്. പുതിയ രണ്ടായിരം രൂപയുടെ 40 കെട്ടുകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. പണം തുണിസഞ്ചിയിൽ നിറച്ച് അരയിൽ ചുറ്റിയും കാലിലെ സോക്‌സിൽ ഒളിപ്പിച്ചുമാണു കടത്താൻ ശ്രമിച്ചത്. ചെന്നൈയിൽനിന്നാണ് പണം കൊണ്ടുവരുന്നതെന്നും വേങ്ങരയിലെ ഒരാൾക്ക് കൈമാറണമെന്നാണ് നിർദേശമെന്നും പിടിയിലായവർ മൊഴി നൽകി.

ചെന്നെയിലെ ഒരു കടയിൽനിന്നാണു പണം ഏൽപിച്ചതെന്നും പറഞ്ഞു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ വേങ്ങര സ്വദേശിയെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇവർ കഴിഞ്ഞയാഴ്‌ചയും ഒരുകോടിയോളം രൂപ ഇത്തരത്തിൽ നാട്ടിലെത്തിച്ചതായി പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ആദായനികുതി ഉദ്യോഗസ്‌ഥരും സ്‌റ്റേഷനിലെത്തി ഇരുവരെയും ചോദ്യം ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.