ടോക്കിയോ∙ പുരോഹിതൻ വന്നു മന്ത്രം ചൊല്ലി മടങ്ങി; സാധാരണയിലും അഞ്ചിലൊന്നു നിരക്കേ കൊടുക്കേണ്ടി വന്നുള്ളൂ. പക്ഷേ, വന്നതൊരു യന്ത്രമനുഷ്യനായിരുന്നു. കഥയല്ല. മനുഷ്യവികാരങ്ങളെ തിരിച്ചറിയുന്ന ‘പെപ്പർ’ റോബട്ടുകളെ ബുദ്ധമന്ത്രങ്ങൾ പഠിപ്പിച്ചിറക്കിയതു ജപ്പാനിലാണ്.
ഒരു മരണാനന്തര കർമത്തിന് അവിടെ ഒന്നരലക്ഷം രൂപ വരെ പുരോഹിതനു നൽകണം. എന്നാലോ ആളെ കിട്ടാനുമില്ല. എന്നാൽ യന്ത്രമനുഷ്യനെ നൽകുന്ന സോഫ്റ്റ്ബാങ്ക് കമ്പനിക്കു 30,000 രൂപ കൊടുത്താൽ മതി. മരണാനന്തര വ്യവസായങ്ങളുടെ മേളയിലാണു യന്ത്രപുരോഹിതനെ അവതരിപ്പിച്ചത്.
മേള സന്ദർശിച്ച ഒരു ബുദ്ധപുരോഹിതൻ പ്രതികരിച്ചു: യാന്ത്രികമായല്ല മന്ത്രം ചൊല്ലേണ്ടത്. അതു ഹൃദയത്തിൽ നിന്നാണു വരേണ്ടത്. മതത്തിന്റെ അടിസ്ഥാനം ഹൃദയബന്ധമാണ്. നമ്മുടെ നാട്ടിൽ റിക്കോർഡറിലെ നാഗസ്വരത്തിന്റെ അകമ്പടിയിൽ വിവാഹങ്ങൾ നടക്കുന്നതു പോലെ, അവിടെ ‘യന്ത്രമന്ത്ര’ങ്ങളും നിലവിൽ വന്നേക്കും.