ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ കണ്ടെത്തിയ 709 കാരറ്റ് വജ്രം 6.5 മില്യൺ ഡോളര്‍ അതായത് 41.87 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. സമാധാനത്തിന്‍റെ വജ്രമെന്നു വിശേഷിപ്പിക്കുന്ന അണ്ഡാകൃതിയിലുള്ള വജ്രമാണ് വൻതുകയ്ക്കു വിറ്റത്. ബ്രിട്ടനില്‍ നിന്നുള്ള ആഭരണ നിര്‍മാതാക്കളായ ലോറന്‍സ് ഗ്രാഫാണ് വജ്രം ലേലത്തിൽ സ്വന്തമാക്കിയത്.
സിയറ ലിയോണ്‍ ഗവൺമെന്റിനെ പ്രതിനിധീകരിച്ച് റാപാപോര്‍ട്ട് വജ്രക്കമ്ബനിയാണ് ന്യൂയോർക്കിൽ ലേലം നടത്തിയത്. ലേലത്തിലൂടെ ലഭിച്ച തുകയുടെ 59 ശതമാനം ഗവൺമെന്റിനും 26 ശതമാനം വജ്രം കുഴിച്ചെടുത്തവർക്കു നൽകുമെന്നും കമ്പനി വ്യക്തമാക്കി.ബാക്കി തുക സിയറ ലിയോണിന്‍റെ വികസന പദ്ധതികള്‍ക്കു വേണ്ടി ഉപയോഗിക്കും. വജ്രഖനനത്തിന്‍റെ പേരിലുണ്ടായ ആഭ്യന്തരകലാപം രാജ്യത്തെ സ്ഥിതി താറുമാറാക്കിയിരുന്നു.
2017 മാര്‍ച്ചില്‍ കിഴക്കന്‍ കൊനോ ജില്ലയില്‍ നിന്നാണ് വജ്രം കണ്ടെത്തിയത്. ലോകത്തെ ഏറ്റവും വലിപ്പമുള്ള 14ാമത് അണ്‍കട്ട് വജ്രങ്ങളിലൊന്നാണിത്.