രജനികാന്ത് ജീപ്പ്; മഹീന്ദ്രയ്ക്ക് ധനുഷിന്റെ മറുപടി

സൂപ്പർസ്റ്റാർ രജനികാന്ത് കാലയിൽ ഉപയോഗിക്കുന്ന ഥാർ തനിക്ക് നൽകുമോ എന്ന ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ നിർമ്മാതാവ് ധനുഷ്. വാഹനം ഇപ്പോൾ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും സിനിമ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ നൽകാമെന്നുമാണ് ധനുഷ് അറിയിച്ചിരിക്കുന്നത്.

മുംബൈ ചേരികളുടെ പശ്ചാത്തലത്തിൽ മുഖത്ത് ചെറുപുഞ്ചിരിയുമായി മഹീന്ദ്ര ഥാറിന്റെ ബോണറ്റിലിരിക്കുന്ന രജനിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കണ്ടിട്ടായിരുന്നു ആ ജീപ്പ് തങ്ങൾക്ക് മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ നൽകുമോ എന്ന് ട്വിറ്ററിലൂടെ ചോദിച്ചത്. അതിനിടെ ജീപ്പ് തനിക്ക് നൽകണം എന്ന് ആവശ്യവുമായി വിജയ് യേശുദാസും ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

അധോലോക നായകനായാണ് ഇത്തവണയും രജനി എത്തുന്നത്. കബാലിയിൽ മലേഷ്യ ആയിരുന്നെങ്കിൽ കാലയിൽ മുംബൈയാണ് തട്ടകം. നാനാ പടേക്കര്‍, ഹുമ ഖുറേഷി, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പട്ടീല്‍, സമ്പത്ത്, രവി കാലെ, സയാജി ഷിന്‍ഡെ, പങ്കജ് ത്രിപാഠി, മേജര്‍ ബിക്രംജീത്, അരുള്‍ദോസ്, ആകാശ്, വത്തിക്കുച്ചി ദിലീപന്‍, മണികണ്ഠന്‍, അരുന്ധതി, സാക്ഷി അഗര്‍വാള്‍, പെരുമാള്‍, സുകന്യ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.