വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ‌ മിതാലി രാജിന് 40 ലക്ഷത്തിന്റെ ബിഎം‍ഡബ്ല്യു സമ്മാനം

Mithali Raj

വനിതാ ക്രിക്കറ്റിലെ ടോപ് സ്കോററും ഇന്ത്യൻ ടീമിന്റെ നായികയുമായ മിതാലി രാജിന് ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകി. തെലങ്കാന ബാഡ്മിന്റൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി. ചാമുണ്ഡേശ്വരിനാഥാണ് പുല്ലേല ഗോപിചന്ദ് അക്കാദമിയിൽ നടന്ന ചടങ്ങിൽ മിതാലിക്കു കാർ സമ്മാനിച്ചത്. വനിതകളുടെ ഏകദിന ക്രിക്കറ്റിൽ ആറായിരം റൺസ് നേടിയ ഏക താരമാണ് മിതാലി. ബിഎം‍ഡബ്ല്യുവിന്റെ ലക്ഷ്വറി സെലൂണായ 320ഡിയാണ് താരത്തിന് സമ്മാനമായി നൽകിയത്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 320 ഡി. 1995 സിസി ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 188 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. ഏകദേശം 36 ലക്ഷം മുതൽ 44 ലക്ഷം വരെയാണ് 3 സീരീസിന്റെ എക്സ്ഷോറൂം വില.

Mithali Raj

റിയോയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബാഡ്മിന്റൻ വെള്ളി മെഡൽ ജേതാവ് പി വി സിന്ധു, വനിതാ ഗുസ്തിയിൽ വെങ്കലം നേടിയ സാക്ഷി മാലിക്, ജിംനാസ്റ്റിക്സിൽ നാലാമതെത്തിയ ദീപ കർമാൽകർ, ബാഡ്മിന്റൻ പരിശീലകൻ പുല്ലേല ഗോപിചന്ദ് എന്നിവർക്കായിരുന്നു ബി എം ഡബ്ല്യു കാറുകൾ സമ്മാനമായി ലഭിച്ചത്. ചാമുണ്ഡേശ്വർനാഥ് മിതാലി രാജിനു കാർ സമ്മാനിക്കുന്നതും ഇതാദ്യമല്ല. വനിതകളുടെ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് നേടി റെക്കോർഡ് സൃഷ്ടിച്ചപ്പോൾ 2005 ൽ അദ്ദേഹം രാജിനു ഷെവർലെ സമ്മാനിച്ചിരുന്നു.

Mithali Raj

ഇന്ത്യൻ ക്രിക്കറ്റിൽ വൻസ്വാധീനമാണു മിതാലി രാജ് ചെലുത്തുന്നതെന്ന് ചാമുണ്ഡേശ്വർനാഥ് വിലയിരുത്തി. ഏറെ നാളായി വനിതാ ക്രിക്കറ്റ് ടീമിന് ഉ‍ജ്ജ്വല നേതൃത്വമാണ് മിതാലി രാജ് നൽകുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മികച്ച പ്രകടനമാണു രാജ്യത്തിന്റെ വനിതാ ക്രിക്കറ്റ് ടീം പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ വനിതാ ക്രിക്കറ്റ് മികച്ച പിന്തുണ അർഹിക്കുന്നുമുണ്ട്. ഇംഗ്ലണ്ടിൽ സമാപിച്ച ലോകകപ്പിൽ ടീം നടത്തിയ പ്രകടനം വനിതാ ക്രിക്കറ്റിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. ടീം ഫൈനൽ വരെയെത്തിയ സാഹചര്യത്തിൽ ഇന്ത്യയിലെ കൂടുതൽ പെൺകുട്ടികൾ ക്രിക്കറ്റ് കളത്തിലെത്തുമെന്നും ചാമുണ്ഡേശ്വർനാഥ് പ്രത്യാശിച്ചു.

ആന്ധ്രയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച താരമാണു ചാമുണ്ഡേശ്വർനാഥ്; 1978-79, 1991-92 സീസണുകളിലായിരുന്നു അദ്ദേഹം ഈ രംഗത്തുണ്ടായിരുന്നത്. നിലവിൽ ഇന്ത്യൻ ബാഡ്മിന്റൻ ലീഗ് ഫ്രാഞ്ചൈസിയായ മുംബൈ മാസ്റ്റേഴ്സ് സഹ ഉടമയാണ് നാഥ്. സുനിൽ ഗാവസ്കറും നടൻ നാഗാർജുനയുമാണ് ഈ ടീമിന്റെ മറ്റ് ഉടമസ്ഥർ.