വൈദ്യുത ബസ്: ലോകബാങ്ക് സഹായം തേടി ബംഗാൾ

Tata E Bus, Representative Image

വൈദ്യുത ബസ്സുകൾക്ക് സാമ്പത്തിക സഹായം തേടി പശ്ചിമ ബംഗാൾ സർക്കാർ ലോക ബാങ്കുമായി ചർച്ച നടത്തുന്നു. കൊൽക്കത്ത, ആസൻസോൾ, ദുർഗാപൂർ നഗരങ്ങളിലെ സർവീസിനായി 130 വൈദ്യുത ബസ്സുകൾ വാങ്ങാനാണു സംസ്ഥാനം ലോക ബാങ്ക് സഹായം തേടുന്നതെന്നു ഗതാഗത മന്ത്രി സുവേന്ദു അധികാരി അറിയിച്ചു. ഓരോ ബസ്സിനും ഏഴു ലക്ഷം രൂപ വീതം സബ്സിഡി അനുവദിക്കാമെന്നാണു ലോക ബാങ്കിന്റെ വാഗ്ദാനമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.

പുതിയ വൈദ്യുത ബസ്സുകളിൽ 100 എണ്ണം തലസ്ഥാന നഗരമായ കൊൽക്കത്തയിലാണു  സർവീസ് നടത്തുക. അവശേഷിക്കുന്ന 30 ബസ്സുകൾ ദുർഗാപൂരിനും ആസൻസോളിനും അനുവദിക്കും. ബസ്സുകൾ ചാർജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യം മൂന്നു നഗരങ്ങളിലെയും ഡിപ്പോകളിൽ ലഭ്യമാക്കുമെന്നും അധികാരി വെളിപ്പെടുത്തി. ഒറ്റത്തവണ ചാർജ് ചെയ്താൽ 150 കിലോമീറ്റർ ഓടാൻ ബസ്സുകൾക്കു കഴിയുമെന്നാണു പ്രതീക്ഷ. 

കൂടാതെ ന്യൂ ടൗൺ — രജർഹട്ട് മേഖലയിലെ സർവീസിനായി വൈകാതെ 20 വൈദ്യുത ബസ്സുകൾ  ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. വർഷാവസാനത്തോടെ വോൾവോ നിർമിച്ചവയടക്കം 411 ഡീസൽ ബസ്സുകളും സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം വെളിപ്പെടുത്തി.