ഇന്ത്യയിലെ വാഹന വില കൂട്ടുമെന്നു റെനോയും

Kwid

ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന മോഡലുകളുടെ വില പുതുവർഷത്തിൽ വർധിപ്പിക്കുമെന്നു ഫ്രഞ്ച് നിർമാതാക്കളായ റെനോ. അസംസ്കൃത വാഹന വിലയേറിയ സാഹചര്യത്തിൽ എൻട്രി ലവൽ ഹാച്ച്ബാക്കായ ‘ക്വിഡ്’, കോംപാക്ട് എസ് യു വിയായ ‘ഡസ്റ്റർ’, വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ലോജി’ എന്നിവയുടെ വിലയിൽ മൂന്നു ശതമാനം വരെ വർധനയാണു കമ്പനി നടപ്പാക്കുക. അതേസമയം അടുത്തയിടെ വിപണിയിലെത്തിയ പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹനമായ ‘കാപ്റ്ററി’നു വിലയേറില്ലെന്നു റെനോ വ്യക്തമാക്കിയിട്ടുണ്ട്.

അസംസ്കൃത വസ്തുക്കളുടെ വിലയേറിയതും കടത്തു കൂലി ഉയർന്നതും മൂലമുള്ള അധികബാധ്യത ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ ഉൽപന്നശ്രേണിക്കു വില കൂട്ടുന്നതെന്നു റെനോ വിശദീകരിച്ചു. പുതുവർഷത്തിൽ വാഹന വില വർധിപ്പിക്കുമെന്നു കഴിഞ്ഞ ദിവസം മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും ജർമൻ നിർമാതാക്കളായ ഫോക്സ്വാഗനും പ്രഖ്യാപിച്ചിരുന്നു. യാത്രാ, വാണിജ്യ വാഹന വിലയിൽ മൂന്നു ശതമാനം വരെ വർധനയാണു ജനുവരി മുതൽ നടപ്പാവുകയെന്നും എം ആൻഡ് എം വ്യക്തമാക്കിയപ്പോൾ വിവിധ മോഡലുകളുടെ വിലയിൽ 20,000 രൂപയുടെ വരെ വർധനയാണ് നടപ്പാവുകയെന്നാണു ഫോക്സ്വാഗന്റെ അറിയിപ്പ്.

‘ജീപ് കോംപസി’ന്റെ വില വർധിപ്പിക്കുമെന്ന് എഫ് സി എ ഇന്ത്യയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മുതൽ 80,000 രൂപയുടെ വരെ വർധനയാണ് ‘കോംപസി’നു നിലവിൽ വരുന്നത്.. അതേസമയം ‘കോംപസി’ന്റെ അടിസ്ഥാന മോഡലിനെ കമ്പനി വിലവർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; പുതുവർഷം പിറന്നലാും ‘കോംപസി’ന്റെ അടിസ്ഥാന മോഡലിന് 15.16 ലക്ഷം രൂപയാവും ഷോറൂം വില.പുതുവർഷത്തിൽ വില കൂട്ടുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും പ്രഖ്യാപിച്ചിട്ടുണ്ട്. ഉൽപ്പാദന ചെലവ് ഉയർന്ന സാഹചര്യത്തിൽ ജനുവരി മുതൽ വാഹന വില രണ്ടു ശതമാനം വരെ വർധിപ്പിക്കാനാണു കമ്പനിയുടെ തീരുമാനം.

ജനുവരി മുതൽ വില വർധിപ്പിക്കുമെന്നു ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഒഴികെയുള്ള പ്രമുഖ നിർമാതാക്കളെല്ലാം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സ്, ഫോഡ് ഇന്ത്യ, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഹോണ്ട കാഴ്സ് ഇന്ത്യ, സ്കോഡ, ഇസൂസു മോട്ടോർ ഇന്ത്യ  തുടങ്ങിയ കമ്പനികളുടെ വാഹനങ്ങൾക്കെല്ലാം ജനുവരിയിൽ വിലയേറും. അടുത്തയിടെ വിൽപ്പനയ്ക്കെത്തിയ ലൈഫ് സ്റ്റൈൽ കോംപാക്ട് എസ് യു വിയായ ‘നെക്സ’ന് പ്രഖ്യാപിച്ച പ്രാരംഭ വിലയും ഡിസംബർ 31ന് അവസാനിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ ‘നെക്സൻ’ ശ്രേണിയുടെ വിലയിലും 25,000 രൂപയുടെ വരെ വർധനയാണു നടപ്പാവുക.