അമിതവേഗം ആപത്ത് ക്ഷണിച്ചു വരുത്തുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ തെറ്റ് ആവർത്തിച്ചാൽ മനപൂർവ്വമുള്ള നിയമലംഘനം തന്നെയാണ്. ഒരു വർഷത്തിനുള്ളിൽ എത്ര പ്രാവശ്യം അമിതവേഗത്തിന് ഒരു വാഹനത്തെ പിഴ അടയ്ക്കേണ്ടി വരാറുണ്ട്? ഒന്നിൽ അധികം തവണ ചിലപ്പോൾ അടച്ചേക്കാം. കൂടി പോയാൽ 10–15 തവണ. എന്നാൽ തെലുങ്കാനയിലെ ഈ കാർ ഒരു വർഷത്തിനുള്ളിൽ നിയമം ലംഘിച്ചത് 127 പ്രാവശ്യം. പിഴയായി അടയ്ക്കേണ്ടി വരുന്നത് 1.82 ലക്ഷം രൂപ.
ഹൈദരാബാദിലെ ഔട്ടർറിങ് റോഡിലാണ് ഈ നിയമ ലംഘനങ്ങളെല്ലാം നടന്നത്. എട്ടു വരിപാതയിലെ പരമാവധി വേഗം 100 കിലോമീറ്ററാണ്. ഈ വേഗപരിധിയാണ് 127 പ്രവാശ്യം ഈ വാഹനം മറികടന്നത്. 163 കിലോമീറ്റർ വേഗത്തിൽ വരെ ഈ വാഹനം സഞ്ചരിച്ചുവെന്നാണ് ഹൈവേ ക്യാമറയിലെ തെളിവുകള്‍ പറയുന്നത്. പിഴയായ 1400 രൂപയും സർവീസ് ചാർജും അടക്കും 1435 രൂപയാണ് ഓരോ നിയമലംഘനത്തിനും അടയ്ക്കേണ്ട തുക.
ഹൈദരാബാദിലെ ഏറ്റവും അപകടം നിറഞ്ഞ റോഡുകളിലൊന്നാണ് ഔട്ടർറിങ് റോഡ്. നേരത്തെ മണിക്കൂറിൽ 120 കിലോമീറ്ററായായിരുന്നു വേഗപരിധി എന്നാൽ അപകട നിരക്കിന്റെ കൂടുതൽ കാരണം 100 കിലോമീറ്ററായി കുറച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അസ്ഹറുദ്ദീന്റെ മകൻ സൂപ്പർബൈക്ക് അപകടത്തിൽ മരിച്ചതും ഈ റോഡിൽ തന്നെയായിരുന്നു.
അമിത വേഗവും അമിത ആത്മവിശ്വാസവും ആപത്ത്
അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍. തൂടർച്ചയായി അമിത വേഗത്തിൽ സഞ്ചരിച്ചാൽ വാഹനത്തിന്റെ ടയർപൊട്ടിത്തെറിക്കാനും സാധ്യതകളുണ്ട്.