സുരക്ഷയിൽ 5 സ്റ്റാർ, ഇന്ത്യയിലെത്തിയാൽ സൂപ്പർ സ്റ്റാർ

Image Source: ASEAN NCAP

ആസിയാൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിൽ ടൊയോട്ട റഷിന് അഞ്ച് സ്റ്റാറിന്റെ പൊൻതിളക്കം. സൗത്ത് ഈസ്റ്റ് ഏഷ്യൻ വിപണികൾക്ക് വേണ്ടി നിർമിച്ച റഷാണ് ഇടിപരീക്ഷയിൽ പൂർണ്ണ സുരക്ഷിതൻ എന്നു തെളിഞ്ഞത്. 100 ൽ 84.03 പോയിന്റാണ് റഷിന് ലഭിച്ചത്. കുട്ടികളുടെ സുരക്ഷയിലും മുൻ സീറ്റ് യാത്രികരുടെ സുരക്ഷയിലുമെല്ലാം റഷ് മികച്ച പ്രകടനം നടത്തി എന്നാണ് ആസിയാൻ എൻസിഎപിയുടെ അഭിപ്രായം. ആറ് എയർബാഗുകളും എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവയുള്ള വാഹനമായിരുന്നു ക്രഷ് ടെസ്റ്റിനായി ഉപയോഗിച്ചത്.

ദക്ഷിണേഷ്യൻ, ഗൾഫ് വിപണികളിലെ ജനപ്രിയ എസ് യു വികളിലൊന്നായ റഷിനെ അധികം വൈകാതെ ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തിടെയാണ് റഷിന്റെ പുതിയ മോഡലിനെ കമ്പനി രാജ്യന്തര വിപണിയിൽ പുറത്തിറക്കിയത്. പുതിയ ഗ്രിൽ, എൽഇഡി ഹെ‍ഡ്‌ലാമ്പുകൾ, പുതിയ ഇന്റീരിയർ എന്നിവയാണ് പുതിയ റഷിന്റെ പ്രത്യേകകൾ. അൽപം വലിപ്പമുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും. ജാപ്പനീസ്, മലേഷ്യൻ, ഇന്തോനേഷ്യൻ വിപണികളിൽ ടൊയോട്ടയുടെ ബജറ്റ് ബ്രാൻഡായ ദെയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്.

1997 ൽ വിപണിയിലെത്തിയ വാഹനമാണ് റഷ്. നാലുമീറ്ററിൽ താഴെയായിരിക്കില്ല വാഹനത്തിന്റെ വലുപ്പം. കൂടാതെ ഏഴു പേർക്ക് യാത്ര ചെയ്യാനും സാധിക്കും. ഇന്ത്യയില്‍ മാരുതി എർട്ടിഗ, ഹോണ്ട ബിആർ-വി തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന റഷിന് 8 ലക്ഷം മുതലായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്തോനേഷ്യൻ‌ വിപണിയിലുള്ള 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്. ഇന്ത്യയിലേക്കെത്തുമ്പോള്‍ ഡീസൽ എൻജിനോടുകൂടി എത്തിയേക്കാം. മാരുതി എർട്ടിഗ, ഹോണ്ട ബിആർവി തുടങ്ങിയ വാഹനങ്ങളുമായിട്ടാകും റഷ് മത്സരിക്കുക.