കപ്പലുരുക്കി ബൈക്കുണ്ടാക്കിയാൽ

ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. 1971 ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യയുടെ വിജയത്തിന് പ്രധാന പങ്കുവഹിച്ച ഐ എൻ എസ് വിക്രാന്തിനെ ഇന്ത്യ സ്വന്തമാക്കിയത് 1957-ലാണ്. 1961-ൽ നിർമ്മാണം പൂർത്തിയായപ്പോൾ ഈ കപ്പൽ ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായി കമ്മീഷൻ ചെയ്തു. 1997 ജനുവരിയിൽ കപ്പൽ ഡീകമ്മീഷൻ ചെയ്ത ശേഷം മുംബൈയിൽ കഫി പരേഡിൽ ഈ കപ്പൽ ഒരു നാവിക മ്യൂസിയമായി നിലനിർത്തിയിരുന്ന വിക്രാന്തിനെ പൊളിക്കുന്നത് 2014 ലാണ്.

2014 ൽ പൊളിച്ച വിക്രാന്തിന്റെ ഘടകങ്ങൾ വാങ്ങിയ ബജാജ് അത് ഉരുക്കി ബൈക്ക് നിർമ്മിച്ചിരിക്കുന്നു. വിക്രാന്തിനോടുള്ള ആദര സൂചകമായി വി എന്ന പേരിട്ടിരിക്കുന്ന ബൈക്ക് ഫെബ്രുവരി 1 ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ബൈക്കിനെ പറ്റിയുള്ള കൂടുതൽ ചിത്രങ്ങൾ കമ്പനി പുറത്തു വിട്ടിട്ടില്ലെങ്കിലും വിഡിയോ ടീസറും ആദ്യ ചിത്രവും റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കിയിരുന്നു. 150 സിസി സെഗ്‌മെന്റിലേക്കായിരിക്കും അവതരിപ്പിക്കുക. പുതിയ പ്രീമിയം എക്സിക്യൂട്ടീവ് ബൈക്കിന്റെ ലിമിറ്റഡ് എഡിഷൻ ബൈക്കായിട്ടായിരിക്കും വിക്രാന്തിന്റെ ഘടകങ്ങൾ ഉപയോഗിച്ച ബൈക്ക്.

രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ബ്രിട്ടൻ നിർമ്മാണം ആരംഭിച്ച ഹെർക്കുലീസ് എന്ന കപ്പലിനെ ഇന്ത്യ സ്വന്തമാക്കി ഐ എൻ എസ് വിക്രാന്ത് ആക്കുകയായിരുന്നു. 1957 ൽ ബ്രിട്ടനിൽ നിന്ന് സ്വന്തമാക്കിയ കപ്പൻ 1961 ലാണ് സർവീസിൽ പ്രവേശിക്കുന്നത്. 1997 വരെ ഇന്ത്യൻ നേവിയുടെ ഭാഗമായിരുന്ന കപ്പൽ 1997 ൽ മ്യൂസിയമാക്കി മാറ്റി. 2014 ലാണ് കപ്പൽ പൊളിക്കുന്നത്.