ഡൽഹിയിൽ ഇനി ഡീസൽ വാഹനങ്ങളില്ല

പുതിയ ഡീസൽ വാഹനങ്ങൾക്കു റജിസ്ട്രേഷൻ ‌നൽകുന്നതും പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കുന്നതും ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) താൽക്കാലികമായി ഡൽഹിയിൽ തടഞ്ഞു. ഡീസൽ വാഹനങ്ങൾ വാങ്ങരുതെന്നു കേന്ദ്രത്തോടും ഡൽഹി സർക്കാരിനോടും ജസ്റ്റിസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. ദേശീയ തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളിലാണ് എൻജിടി ഇടക്കാല ഉത്തരവ്. പരാതി ജനുവരി ആറിനു വീണ്ടും പരിഗണിക്കും.

പത്തു വർഷം പഴക്കമുള്ള ഡിസൽ വാഹനങ്ങൾക്കു നിരോധനം ട്രൈബ്യൂണൽ നേരത്തേ ഏർപ്പെടുത്തിയിരുന്നു.എന്നാൽ, പത്തു വർഷത്തിനു ശേഷം വർഷംതോറും റജിസ്ട്രേഷൻ പുതുക്കണമെന്നുമായിരുന്നു കേന്ദ്ര നിലപാട്. എന്നാൽ, അടുത്ത വാദം വരെ പഴയ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കലിനും വിലക്കുണ്ട്. ഡൽഹിയിൽ ദിവസേന ശരാശരി 1400 വാഹനങ്ങളെങ്കിലും പുതിയതായി റജിസ്റ്റർ ചെയ്യുന്നതായാണു കണക്ക്.

ഡൽഹിയുടെ സമീപ പട്ടണങ്ങളായ ഗാസിയാബാദ്, നോയിഡ, ഗുഡ്ഗാവ്, ബഹദൂർഗഡ് തുടങ്ങി ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതായി എൻജിടി നിരീക്ഷിച്ചു. മുൻസിപ്പൽ കോർപറേഷനുകൾ, ഡൽഹി വികസന അതോറിറ്റി (ഡിഡിഎ), പൊലീസ്, മറ്റു പൊതു ഭരണ വിഭാഗങ്ങൾ തുടങ്ങിയവ ഡീസൽ വാഹനം ഘട്ടംഘട്ടമായി നിരോധിക്കുന്നതിനുള്ള കർമ പദ്ധതി അടുത്ത വാദത്തിനു മുൻപു തയാറാക്കണം. പ്രത്യേകിച്ചും ഡീസൽ ട്രക്കുകളുടെ നിയന്ത്രണം ഈ ചർച്ചയിൽ പരിഗണിക്കണമെന്നും എൻജിടി നിർദേശിച്ചു.