കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന് ‘ഇന്ത്യൻ മാനുഫാക്ചറർ ഓഫ് ദ് ഇയർ’ ബഹുമതി. മാർക്കറ്റ് റിസർച് മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ സംഘടിപ്പിച്ച 13—ാമത് ‘ഇന്ത്യ മാനുഫാക്ചറിങ് എക്സലൻസ് അവാർഡ് 2016’ ചടങ്ങിലാണ് ബഹുമതി സമ്മാനിച്ചത്. ഇഗത്പുരിയിലെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യ്ക്കാണ് രണ്ടാം സ്ഥാനം.
വ്യാവസായിക പുരോഗതിയിലെ പ്രധാന ഘടകമായ നിർമാണമേഖലയാണ് മറ്റ് വ്യവസായങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം സമ്പത്ത് സൃഷ്ടിക്കുന്നതെന്നു ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ മാനുഫാക്ചറിങ് ആൻഡ് പ്രോസസ് കൺസൽറ്റിങ് പ്രാക്ടീസ് ഡയറക്ടർ നിതിൻ കലോത്തിയ അഭിപ്രായപ്പെട്ടു.
അസംസ്കൃത വസ്തു വില വർധന, ആവശ്യത്തിലെ ഇടിവ്, കൂലി വർധന തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ മത്സരക്ഷമത നിലനിർത്താൻ കാര്യക്ഷമമായ നിർമാണരീതികൾ അവലംബിക്കാൻ കമ്പനികൾ നിർബന്ധിതരാവും. ശരിയായ സാങ്കേതികവിദ്യകളുടെ തിരഞ്ഞെടുപ്പിലൂടെ മാത്രമേ കമ്പനികൾക്ക് പ്രകടനത്തിലും കാര്യക്ഷമതയിലും ഗുണനിലവാരത്തിലും സുസ്ഥിരതയിലുമൊക്കെ പുതിയ നിലവാരം കൈവരിക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മാനുഫാക്ചറർ ഓഫ് ദ് ഇയർ, ഫ്യൂച്ചർ റെഡി ഫാക്ടറി ഓഫ് ദ് ഇയർ അവാർഡ്, ഗോൾഡ് അവാർഡ് തുടങ്ങി മൂന്നു വിഭാഗങ്ങളിലായി 27 കമ്പനികൾക്കാണു ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചത്.
വാഹന നിർമാണ വിഭാഗത്തിൽ ഫ്യൂച്ചർ റെഡി ഫാക്ടറി ഓഫ് ദ് ഇയർ പുരസ്കാരം ബെംഗളൂരുവിലെ ടൊയോട്ട കിർലോസ്കർ മോട്ടോറിനാണ്. വൻകിട ബിസിനസുകൾക്കുള്ള ഗോൾഡ് അവാർഡ് വാഹന വിഭാഗത്തിൽ ഐഷർ മോട്ടോഴ്സിനാണ്; ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ റോയൽ എൻഫീൽഡ് നിർമാണശാലയ്ക്കാണു ബഹുമതി. പുണെയിലെ ടാറ്റ മോട്ടോഴ്സിനാണ് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം. നാസിക്കിലെ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ രണ്ടാം പ്ലാന്റ് ഇടത്തരം ബിസിനസ് വിഭാഗത്തിലെ ബഹുമതി സ്വന്തമാക്കി.