പിനിൻഫരിന: മഹീന്ദ്രയുടെ വാഗ്ദാനത്തോടു ബാങ്കുകൾക്ക് എതിർപ്പ്

പ്രശസ്തമായ ഇറ്റാലിയൻ ഓട്ടോ ഡിസൈൻ, എൻജിനീറിങ് കമ്പനിയായ പിനിൻഫരിന എസ് പി എയെ സ്വന്തമാക്കാൻ ഇന്ത്യൻ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) നടത്തുന്ന നീക്കം പരാജയത്തിലേക്കെന്നു റിപ്പോർട്ടുകൾ. പിനിൻഫാരിനയ്ക്കു വായ്പ നൽകിയ ബാങ്കുകളുടെ ശക്തമായ എതിർപ്പാണ് മഹീന്ദ്രയുടെ നീക്കം പരാജയപ്പെടുത്തുന്നതെന്നും ഇറ്റാലിയൻ പത്രമായ ഇൽ മെസ്സാജിറൊ വിശദീകരിക്കുന്നു.

ഫെരാരിയുടെ ‘ടെസ്റ്ററോസ’ പോലുള്ള വിഖ്യാത മോഡലുകളുടെ രൂപകൽപ്പന നിർവഹിച്ച കമ്പനിയെ മഹീന്ദ്ര ഏറ്റെടുക്കുമെന്നു വാർത്ത പരന്നതോടെ പിനിൻഫരിനയുടെ ഓഹരി വിലയേറിയിരുന്നു. എങ്കിലും പിനിൻഫരിനയ്ക്കു വായ്പ അനുവദിച്ച മൂന്നോ നാലോ ബാങ്കുകൾ കമ്പനിക്കായി മഹീന്ദ്ര മുന്നോട്ടുവച്ച വാഗ്ദാനം നിരസിച്ചെന്നാണു വാർത്തകൾ. പിനിൻഫരിനയുടെ കടബാധ്യതയായ 8.7 കോടി യൂറോ(ഏകദേശം 616 കോടിയോളം രൂപ)യിൽ പകുതിയോളം ഏഴുതിത്തള്ളണമെന്ന മഹീന്ദ്രയുടെ ആവശ്യമാണത്രെ ബാങ്കുകളുടെ എതിർപ്പിനു വഴിവച്ചത്.

അതേസമയം ഇടപാടിന്റെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റി പിനിൻഫരിനയോ മഹീന്ദ്രയോ പ്രതികരിച്ചിട്ടില്ല. എന്നാൽ ബാങ്കുകളുടെ ശക്തമായ എതിർപ്പ് പരിഗണിച്ച് വായ്പകൾ പുനഃക്രമീകരിക്കണമെന്ന് പിനിൻഫരിന ആവശ്യപ്പെട്ടേക്കുമെന്നും അഭ്യൂഹമുണ്ട്.

ടൂറിൻ ആസ്ഥാനമായ പിനിൻഫരിനയെ സ്വന്തമാക്കാൻ മോഹിച്ചു പലരും രംഗത്തുണ്ടെങ്കിലും കമ്പനിയുടെ ഉടമസ്ഥാവകാശമുള്ള കുടുംബത്തിനു മഹീന്ദ്രയോടാണു പ്രതിപത്തിയെന്നാണു നേരത്തെ കേട്ടിരുന്നത്. പിനിൻഫരിനയ്ക്കു വായ്പ നൽകിയ ധനകാര്യ സ്ഥാപനങ്ങൾക്കും മഹീന്ദ്ര കമ്പനി ഏറ്റെടുക്കുന്നതിൽ എതിർപ്പില്ലെന്നും വാർത്ത പരന്നിരുന്നു. വാഹന വ്യവസായ മേഖലയിൽ മികച്ച പ്രവർത്തന പാരമ്പര്യമുള്ള മഹീന്ദ്ര ഉടമസ്ഥരാവുന്നതോടെ പിനിൻഫരിനയ്ക്കു കൂടുതൽ സ്ഥിരത കൈവരിക്കാനാവുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.

എട്ടര ദശാബ്ദം മുമ്പ് 1930ൽ സ്ഥാപിതമായ പിനിൻഫരിനയുടെ രൂപകൽപ്പനാ മികവിലാണ് അൻപതുകളിലെ ഇതിഹാസ മോഡലുകളായ ‘ഫെരാരി 250 ജി ടി’യും ആൽഫ റോമിയൊ ‘ഗ്വിലെറഅറ സ്പൈഡറു’മൊക്കെ പിറവിയെടുത്തത്. കൂടാതെ റോൾസ് റോയ്സ് ‘കമാർഗ്’, കാഡിലാക് ‘അലന്റെ’, മസെരാട്ടി ‘ക്വാർട്രോപോർട്ടെ’ തുടങ്ങിയ സാക്ഷാത്കരിച്ചതും പിനിൻഫരിനയാണ്.

കഴിഞ്ഞ 11 വർഷത്തിനിടെ പത്തിലും ട്യൂറിൻ ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം നഷ്ടത്തിലാണു കലാശിച്ചത്. കടം പെരുകിയതും മറ്റു കമ്പനികൾക്കായി കാറുകൾ നിർമിക്കാനുള്ള പ്രത്യേക വിഭാഗം മൂന്നു വർഷം മുമ്പു പ്രവർത്തനം അവസാനിപ്പിച്ചതുമാണു പിനിൻഫരിനയ്ക്കു തിരിച്ചടിയായത്.