ഈ വർഷത്തെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നാണ് മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ് യു വി ബ്രെസ. ഇക്കോസ്പോർട്ടും, ടിയുവി 300, ക്രേറ്റ, ഡസ്റ്ററുമെല്ലാം അടക്കിവാഴുന്ന സെഗ്‍മെന്റിലെ ഒന്നാമനാകാനെത്തുന്ന ബ്രെസ സെഗ്‍മെന്റിലെ ഏറ്റവും അധികം മൈലേജുള്ള വാഹനം. കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം ബ്രെസയ്ക്ക് 24.3 കിലോമീറ്റാണ് എആർഎഐ അംഗീകരിച്ച മൈലേജ്. തൊട്ടടുത്ത എതിരാളികളെക്കാളെല്ലാം മികച്ച മൈലേജിയിരിക്കും വാഹനത്തിന് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
എക്സ്പോ സന്ദർശകരിൽ നിന്നു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’ നേടിയ പോലുള്ള വിജയം ‘വിറ്റാര ബ്രെസ’യും സ്വന്തമാക്കുന്ന പ്രതീക്ഷയിലാണ് മാരുതി സുസുക്കി. ‘എസ് ക്രോസി’ലൂടെ കോംപാക്ട് എസ് യു വി വിപണിയിൽ പ്രവേശനം നേടിയ മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യിലൂടെ പ്രീമിയം കോംപാക്ട് എസ് യു വി വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
തുടക്കത്തിൽ ഡീസൽ എൻജിനോടെയാവും ‘വിറ്റാര ബ്രേസ’ വിൽപ്പനയ്ക്കെത്തുക; ഡീസൽ എസ് യു വികൾ നിരത്തുവാണിരുന്ന 2012 കാലത്താണ് ‘വിറ്റാര ബ്രെസ’യുടെ വികസന പരിപാടി ആരംഭിച്ചത് എന്നതാവണം ഈ തീരുമാനത്തിനു പിന്നിൽ. ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’നു കരുത്തേകുന്ന 1.3 ലീറ്റർ, ഡി ഡി ഐ എസ് ഡീസൽ എൻജിൻ തന്നെയാവും ‘വിറ്റാര ബ്രെസ’യിലും ഇടംപിടിക്കുക. ഫിയറ്റിൽ നിന്നുള്ള ഈ മൾട്ടിജെറ്റ് എൻജിൻ ലൈസൻസ് വ്യവസ്ഥയിലാണു മാരുതി സുസുക്കി നിർമിച്ച് ഉപയോഗിക്കുന്നത്. പരമാവധി 88 ബി എച്ച് പി കരുത്തും 200 എൻ എം ടോർക്കും സൃഷ്ടിക്കുന്ന എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ്.
എൽ ഡി ഐ, വി ഡി ഐ, സെഡ് ഡി ഐ, സെഡ് ഡി ഐ പ്ലസ് എന്നി വകഭേദങ്ങളാണ് വാഹനത്തിനുള്ളത്. മഹീന്ദ്രയുടെ ‘ടി യു വി 300’, ഫോഡ് ‘ഇകോ സ്പോർട്’ എന്നിവയ്ക്കൊപ്പം ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’യെയും കൂടി നേരിടാൻ ലക്ഷ്യമിട്ടാണു മാരുതി സുസുക്കി ‘വിറ്റാര ബ്രെസ’യെ പടയ്ക്കിറക്കുന്നത്. കൃത്യമായ സൂചനകളില്ലെങ്കിലും 6.30 മുതൽ ഒൻപതു ലക്ഷം രൂപ വരെയാവും വിലയെന്നാണു വിപണിയുടെ പ്രതീക്ഷ.