അമ്പതിനായിരം തികച്ച് ക്വിഡ്

വിൽപ്പനയുടെ കാര്യത്തിൽ പുതിയ ചരിത്രം കുറിച്ചു മുന്നേറുകയാണ് റെനോ ക്വിഡ്. പുറത്തിറങ്ങി ഏഴ് മാസങ്ങൾ പിന്നിടുമ്പോൾ 50000 യൂണിറ്റ് ക്വിഡുകളാണ് ഇന്ത്യയിൽ വിറ്റിരിക്കുന്നത്. എന്‍ട്രി ലെവൽ ഹാച്ച്ബാക്കുകളിൽ വേറിട്ട മുഖവുമായി എത്തിയ റെനോ ക്വിഡിന് ഒന്നരലക്ഷത്തിൽ അധികം ബുക്കിങ് ലിഭിച്ചെന്ന് കമ്പനി നേരിത്തെ അറിയിച്ചരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ക്വിഡിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വില്‍ക്കുന്ന കാറുകളിൽ ഏഴാം സ്ഥാനത്ത് എത്തിയ ക്വിഡിന്റെ 9795 യൂണിറ്റുകളാണ് ഏപ്രിലിൽ മാത്രം ഇന്ത്യൻ നിരത്തുകളിലെത്തിയിരിക്കുന്നത്.

മാരുതി ഓൾട്ടോ, ഇയോൺ തുടങ്ങിയ കാറുകളുമായി മത്സരിക്കാനെത്തിയ ക്വിഡ് എൻ‌ട്രി ലെവൽ ഹാച്ചുകൾക്ക് പുതിയ മുഖമാണ് നൽകിയത്. റെനോയിൽ നിന്നുള്ള പുതിയ 793 സി സി എൻജിനുമായാണു ‘ക്വിഡ്’ നിരത്തിലെത്തിയത്. പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ പെട്രോൾ എൻജിനു ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്സാണു കാറിന്റെ ട്രാൻസ്മിഷൻ. ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ക്വിഡ് ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു നിർമിക്കുന്നത്.

300 ലീറ്റർ ബൂട്ട് സ്പെയ്സ്, 4.1 ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി എതിരാളികളെ നിഷ്പ്രഭമാക്കുന്ന സൗകര്യങ്ങളുമായാണ് ക്വിഡ് എത്തിയത്. റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് - എ’യാണു ക്വിഡിന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ പുറത്തിറക്കുന്ന ചെറുകാറായ റെഡിഗോയ്ക്കും അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് - എ’ പ്ലാറ്റ്ഫോം തന്നെയാണ്.