കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റോയൽ എൻഫീൽഡിന്റെ പുതിയ ബൈക്ക് ഹിമാലയൻ ഡൽഹിയിൽ വിൽക്കില്ല. കേന്ദ്രസർക്കാരിന്റെ പുകമലിനീകരണ അളവുകോലായ ഭാരത് സ്റ്റേജ് 4 നിലവാരം പാലിക്കാത്തതാണ് ഹിമാലയന്‍റെ വിനയായത്. എന്നാൽ ഉടൻ തന്നെ ഡൽഹിയിൽ വാഹനം ലഭ്യമാക്കും എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
അഡ്വഞ്ചർ ടൂറർ ബൈക്കായ ഹിമാലയന്റെ മുംബൈ എക്സ്ഷോറൂം വില 1.55 ലക്ഷം രൂപയാണ്. ഇന്നുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വ്യത്യസ്തനായ റോയൽ എൻഫീൽഡ് ബൈക്കെന്നാണ് ഹിമാലയൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എൻഫീൽഡ് പുതിയതായി വികസിപ്പിച്ച 411 സി സി സിംഗിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഹിമാലയനിൽ. 6500 ആർപിഎമ്മിൽ 24.50 ബിഎച്ച്പി കരുത്തും 4000–4500 ആർപിഎമ്മിൽ 32 എൻഎമ്മുമാണ് ടോർക്ക്. റോയൽ എൻഫീൽഡിന്റെ നിലവിലുള്ള ബൈക്കുകളുടെ ഘടകങ്ങള്‍ ഉപയോഗിക്കാതെയാണ് ഹിമാലയനെ നിർമ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കൂടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച എന്‍ജിനു മെയിന്റനന്‍സ് കുറവായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 10,000 കിലോമീറ്റര്‍ ഇടവേളകളില്‍ മാത്രം സര്‍വീസ് നടത്തിയാല്‍ മതി. എൻഫീൽഡിന്റെ ആദ്യ അഡ്വഞ്ചർ ടൂററിന് ഓഫ് റോഡിങ്ങിന് ഇണങ്ങും വിധം 220 മിമീ ഗ്രൗണ്ട് ക്ലിയറന്‍സാണ് നൽകിയിരിക്കുന്നത്. മുന്നില്‍ 21 ഇഞ്ചും പിന്നില്‍ 17 ഇഞ്ചും റിം വലുപ്പം. ഭാരം 182 കിലോഗ്രാം. പിന്നിൽ മോണോ സസ്പെന്‍ഷനാണ് ഉപയോഗിക്കുന്നത്.