ഇന്നോവ അടക്കമുള്ള വാഹനങ്ങൾക്ക് ഡൽഹിയിൽ നിരോധനം

രാജ്യ തലസ്ഥാനത്തെ മലിനീകരണത്തിന് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി 2000 സിസിയിൽ മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള കാറുകൾക്കും എസ് യു വികൾക്കും നിരോധനം. അടുത്ത മാർച്ച് 31 വരെ 2000 സിസിയുടെ മുകളിലുള്ള വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നൽകരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

പത്തു വർഷത്തിനുമേൽ പഴക്കമുള്ള ട്രക്കുകൾക്കും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തി. പുതിയ നടപടികൾ സാധാരണക്കാരെ ബാധിക്കില്ലെന്നും കോടതി പറഞ്ഞു. ഡൽഹിയിലെ എല്ലാ ടാക്സികളും 2016 മാര്‍ച്ചിന് മുമ്പായി പ്രകൃതി വാതകത്തിലേക്ക് മാറ്റണം. മലിനീകരണ സർചാർജ് ഇരട്ടിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Toyota Innova

ഡൽഹിയുടെ സമീപ പട്ടണങ്ങളായ ഗാസിയാബാദ്, നോയിഡ, ഗുഡ്ഗാവ്, ബഹദൂർഗഡ് തുടങ്ങി ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യുന്നതായി എൻജിടി നിരീക്ഷിച്ചു. മുൻസിപ്പൽ കോർപറേഷനുകൾ, ഡൽഹി വികസന അതോറിറ്റി (ഡിഡിഎ), പൊലീസ്, മറ്റു പൊതു ഭരണ വിഭാഗങ്ങൾ തുടങ്ങിയവ ഡീസൽ വാഹനം ഘട്ടംഘട്ടമായി നിരോധിക്കുന്നതിനുള്ള കർമ പദ്ധതി കോടതിയിലെ അടുത്ത വാദത്തിനു മുൻപു തയാറാക്കണം. പ്രത്യേകിച്ചും ഡീസൽ ട്രക്കുകളുടെ നിയന്ത്രണം ഈ ചർച്ചയിൽ പരിഗണിക്കണമെന്നും എൻജിടി നിർദേശിച്ചിരുന്നു.

ഇതോടെ മികച്ച പ്രതികരണം ലഭിക്കുന്ന മഹീന്ദ്ര സ്കോര്‍പ്പിയോ , ടൊയോട്ട ഇന്നോവ തുടങ്ങിയ മോഡലുകളുടെ വില്‍പ്പന പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടാതെ എന്‍എച്ച് 1, എന്‍എച്ച് 8 എന്നിവയിലൂടെ എത്തുന്ന ട്രക്കുകള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും കോടതി വിലക്കി, 2005 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഓടാനാവില്ല.

ഡല്‍ഹിയില്‍ നിരോധനം ബാധിക്കുന്ന വാഹനങ്ങൾ

ടൊയോട്ട ഇന്നോവ, ടൊയോട്ട ഫോർച്യൂണർ, ഷെവര്‍ലെ ടവേര, ഫോഡ് എന്‍ഡേവര്‍, മിത്‍സുബിഷി പജേരോ സ്പോര്‍ട്, ഹ്യുണ്ടായി സാന്റാഫേ, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര സ്കോര്‍പ്പിയോ, മഹീന്ദ്ര എക്സ്‍യുവി 500, മഹീന്ദ്ര സൈലോ, ടാറ്റ സഫാരി, ടാറ്റ സഫാരി സ്റ്റോം, ടാറ്റ സുമോ, ടാറ്റ ആരിയ കൂടാതെ ആഢംബര വാഹന നിർമ്മാതാക്കളായ ഔഡി, ബിഎംഡബ്ല്യു, ജാഗ്വർ, പോർഷെ, ബെൻസ്, തുടങ്ങിയ വാഹന നിർമാതാക്കളുടെ ഒട്ടുമിക്ക ഡീസൽ വാഹനങ്ങളേയും നിരോധനം ബാധിക്കും.