വിറ്റാര ബ്രേസയ്ക്ക് മികച്ച പ്രതികരണം

Maruti Suzuki Vitara Brezza

അടുത്തയിടെ വിപണിയിലെത്തിയ സബ്കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യ്ക്കു ലഭിച്ചത് ഉജ്വല സ്വീകരണമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഏപ്രിൽ ആദ്യം വരെ 35,000 ബുക്കിങ്ങാണു ‘വിറ്റാര ബ്രേസ’ നേടിയതെന്നും കമ്പനി അറിയിച്ചു. ഇതുവരെ 5,500 ‘വിറ്റാര ബ്രേസ’യാണു ഡീലർഷിപ്പുകളിലേക്ക് അയച്ചതെന്നും മാരുതി സുസുക്കി വെളിപ്പെടുത്തി. ഇരട്ട വർണ സങ്കലനത്തിന്റെ പകിട്ടോടെ എത്തുന്ന ‘വിറ്റാര ബ്രേസ’യുടെ മുന്തിയ വകഭേദമായ ‘സെഡ് ഡി പ്ലസി’നാണ് ആവശ്യക്കാരേറെയെന്നും കമ്പനി വ്യക്തമാക്കി. നീളം നാലു മീറ്ററിൽ താഴെയായി പരിമിതപ്പെടുത്തി, ഇന്ത്യൻ വിപണിക്കായി മാരുതി സുസുക്കി ആഭ്യന്തരമായി രൂപകൽപ്പന ചെയ്തു പുറത്തിറക്കിയ ‘വിറ്റാര ബ്രേസ’ കഴിഞ്ഞ മാസമാണ് അരങ്ങേറ്റം കുറിച്ചത്.

Maruti Suzuki Vitara Brezza

ആകർഷക രൂപകൽപ്പനയ്ക്കൊപ്പം സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ചയില്ലാതെ മാരുതി സുസുക്കി സാക്ഷാത്കരിച്ച ‘വിറ്റാര ബ്രേസ’ നിരൂപകരെയും വാഹന പ്രേമികളെയുമൊക്കെ ആകർഷിച്ചു. ആപ്പിൾ കാർ പ്ലേ, സ്മാർട് ലിങ്ക്, നാവിഗേഷൻ സൗകര്യങ്ങളോടെ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, എൽ ഇ ഡി ഗൈഡ്ലൈറ്റ് സഹിതം പ്രൊജക്ടർ ഹെഡ്ലാംപ്, ബോഡിക്ക് ഇരട്ട വർണ സങ്കലന സാധ്യത എന്നിവയൊക്കെയായിരുന്നു ‘വിറ്റാര ബ്രേസ’യുടെ പ്രധാന സവിശേഷത.

തുടക്കത്തിൽ ഡീസൽ എൻജിനോടെ മാത്രമാണു ‘വിറ്റാര ബ്രേസ’ വിപണിയിലുള്ളത്; 1.3 ലീറ്റർ നാലു സിലിണ്ടർ ഡി ഡി ഐ എസ് 200 എൻജിൻ 4000 ആർ പി എമ്മിൽ പരമാവധി 89 ബി എച്ച് പി കരുത്തും 1750 ആർ പി എമ്മിൽ 200 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന ഇന്ധനക്ഷമതയാണു മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യ്ക്കു വാഗ്ദാനം ചെയ്യുന്നത്: ലീറ്ററിന് 24.3 കിലോമീറ്റർ. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യ്ക്കു പിന്നാലെ തുടർച്ചയായ രണ്ടാം അവതരണത്തിലും വിജയം കൊയ്യാനായത് മാരുതി സുസുക്കിയെ ഏറെ ആഹ്ലാദിപ്പിക്കുന്നുണ്ടാവും.

Maruti Suzuki Vitara Brezza

നിരത്തിലെത്തി ആദ്യ മാസം തന്നെ 21,000 ബുക്കിങ്ങായിരുന്നു ‘ബലേനൊ’ സ്വന്തമാക്കിയത്; തുടർന്നുള്ള മാസങ്ങളിലും ‘ബലേനൊ’ തേടി കാർ പ്രേമികളുടെ പ്രവാഹമായിരുന്നു. ‘ബലേനൊ’യിലെ സൗകര്യങ്ങളും സംവിധാനങ്ങളു മൊക്കെയാണു മാരുതി സുസുക്കി ‘വിറ്റാര ബ്രേസ’യിലും പ്രയോജനപ്പെടു ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ‘ബലേനൊ’യുടെയും ‘വിറ്റാര ബ്രേസ’യുടെ തകർപ്പൻ വിജയം കമ്പനിക്ക് ഇരട്ടനേട്ടമാണു സമ്മാനിച്ചിരിക്കുന്നത്.